തിരുവനന്തപുരം: തലസ്ഥാനത്തെ ലോൺ ആപ്പ് തട്ടിപ്പിൽ മുഖ്യപ്രതികളിലൊരാൾ അഹമ്മദാബാദിൽ പിടിയിൽ. പാർത്ഥ് എന്നയാളാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായിരിക്കുന്നത്. മറ്റൊരു പ്രധാന പ്രതിയായ ഗുജറാത്ത് സ്വദേശി ആകാശ് സിംഗ് ചൗധരി പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വ്യാജ കാൾസെന്റർ സജ്ജമാക്കി ലോൺആപ്പിലൂടെ അമേരിക്കക്കാരിൽ നിന്ന് കോടികൾ കൊള്ളയടിച്ച ഉത്തരേന്ത്യൻ സംഘമാണ് കഴിഞ്ഞദിവസം പിടിയിലായത്. പൊലീസ് നടത്തിയ റെയ്ഡിൽ ഉത്തരേന്ത്യക്കാരായ 18 പേരാണ് കസ്റ്റഡിയിലായത്.
പോങ്ങുംമൂട് ഐറിസ് ആശുപത്രിക്കടുത്ത് പവിഴം ഹോംസിന്റെ വാണിജ്യകെട്ടിടം വാടകയ്ക്കെടുത്ത് 50ഓളം കമ്പ്യൂട്ടറുകളുമായാണ് ഒന്നരമാസം മുൻപ് വ്യാജ കാൾസെന്റർ പ്രവർത്തനം തുടങ്ങിയത്. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇരുപതോളം ജോലിക്കാർ സ്ഥാപനത്തിലുണ്ടായിരുന്നു.
അമേരിക്കക്കാർ വായ്പയ്ക്ക് സമീപിക്കുന്ന 'ലെൻഡ്-ജെറ്റ്' സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇടപാടുകാരെ അങ്ങോട്ട് വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഓപ്പറേഷണൽ ചാർജ് അടക്കം വിവിധയിനങ്ങളിലായി ഡോളറിൽ പണം അടിച്ചെടുക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് അമേരിക്കക്കാരെ കൊള്ളയടിക്കുന്ന ലോൺആപ്പ് തട്ടിപ്പ് നടക്കുന്നത്.
നൂറുകണക്കിന് സിം കാർഡുകളും മൊബൈലുകളും റെയ്‌ഡിൽ പിടിച്ചെടുത്തു. ഇവയുടെയും കമ്പ്യൂട്ടറുകളുടെയും പരിശോധനയിൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. എത്ര പണം തട്ടിയെടുത്തെന്ന് കണ്ടെത്താൻ വിദഗ്ദ്ധാന്വേഷണം വേണം. തട്ടിപ്പ് സംഘം സെർവർ ലോക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കോവളത്തടക്കം ഇവർ താമസിച്ചിരുന്നിടത്തെല്ലാം പരിശോധന നടത്തി. ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനക്കാരാണ് പിടിയിലായതിലേറെയും. വ്യാജ 'കാൾസെന്ററിന്റെ' സെർവർ തുറക്കാൻ സൈബർപൊലീസ് ശ്രമിക്കുകയാണ്. മറ്റ് രാജ്യങ്ങളിലുള്ളവരെയും കബളിപ്പിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.
Police arrested Parth, a key suspect in the Thiruvananthapuram loan app scam, at Ahmedabad airport, while another accused, Akash Singh Chaudhary, remains absconding. The gang allegedly operated a fake call center with around 50 computers, targeting Americans through fraudulent loan apps and stealing millions. Eighteen suspects have been taken into custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |