SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

കുടുങ്ങിയത് ലഹരിക്കടത്തിലെ വൻസ്രാവ്

നേമം: ലഹരിക്കടത്തിലെ 'വൻസ്രാവായി' പൊലീസ് വിശേഷിപ്പിക്കുന്ന,നന്തൻകോട് സ്വദേശി അലൻ ജയരാജ് ഒഡീഷ പൊലീസിന്റെ പിടിയിലായതിന്റെ ആശ്വാസത്തിലാണ് കേരള പൊലീസും.കേരളത്തിലേക്ക് വൻതോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അലൻ ജയരാജ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പാപ്പനംകോട് നിറുത്തിയിട്ട ആഡംബര കാറിൽനിന്ന് 300 കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു.അന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ച കരകുളം സ്വദേശിയായ അഫ്‌സലും (23) സുഹൃത്തും പിടിയിലായി.മറ്റു പ്രതികൾക്കായുള്ള അന്വേഷണച്ചുമതല സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക്,നേമം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചു.സി.ഐ അജിത് കുമാർ,മുൻ നേമം സി.ഐ രഗീഷ് കുമാർ,സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്,വിനൂപ്,വിജി,സജീവ്,കൃഷ്ണകുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.ഇതിനിടെ ലഹരി സംഘത്തിലെ ഹരികൃഷ്ണൻ,ജയ്സൻ എന്നിവരും പിടിയിലായി.ഇതാണ് ഒഡീഷയിലേക്ക് അന്വേഷണം നീളാൻ കാരണമായത്.

തുടർന്നാണ് ഒഡീഷയിലുള്ള മയക്കുമരുന്നിന്റെ മൊത്തവ്യാപാരി നന്തൻകോട് സ്വദേശി അലൻ ജയരാജിലേക്ക് (അലൻ രാജ് - 33) അന്വേഷണം നീളുന്നത്.

നന്തൻകോട്ടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ അലൻ,മുൻപ് ശാസ്തമംഗലത്ത് വീട് വാടകയ്‌ക്കെടുത്ത് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരി കച്ചവടം നടത്തിയിരുന്നു.ടാറ്റൂ പതിക്കാനെത്തുന്ന വിദ്യാർത്ഥികളെ സൗഹൃദത്തിലൂടെ മയക്കുമരുന്നിന് അടിമകളാക്കിയതായും ഇയാൾക്കെതിരെ പരാതിയുണ്ട്.
തിരുവനന്തപുരത്തെ കണ്ണാടി ഷാജി വധക്കേസിലും അലൻ പ്രതിയായിരുന്നു.കണ്ണാടി ഷാജിയെ എതിർപക്ഷത്തുള്ള അമ്പലമുക്ക് കൃഷ്ണകുമാർ ഗ്യാങ്ങിന് ഒറ്റിക്കൊടുത്തത് അലനാണെന്ന ആരോപണവും ഉയർന്നിരുന്നു.കൊലക്കേസിൽ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.ഷാജിയുടെ അനുയായികൾ നോട്ടമിട്ടതോടെയാണ് തലസ്ഥാനം വിട്ടത്.

അലനെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് കേരള പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY