
കൊല്ലം: തേവലക്കര അരിനല്ലൂരിൽ കാർ തടഞ്ഞുനിറുത്തി ബോണറ്റിന് മുകളിൽ ചാടിക്കയറി കമ്പിവടിയുമായി പരാക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. അരിനല്ലൂർ പാരയിൽ വീട്ടിൽ പ്രണവ് കുമാറാണ് (23) ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് 4.40ന് അരിനല്ലൂർ കോട്ടൂർമുക്കിലായിരുന്നു സംഭവം.
പത്തനംതിട്ട കോന്നി ഉമ്മന്നൂർ സ്വദേശിയുടെ കാർ തടഞ്ഞുനിറുത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കൂടെയുണ്ടായിരുന്നവരാണ് പ്രണവിനെ പിന്തിരിപ്പിച്ച് താഴെയിറക്കിയത്. യാത്രക്കാരും പ്രതിയും തമ്മിൽ മുൻപരിചയമോ മറ്റ് തർക്കങ്ങളോ ഉണ്ടായിരുന്നില്ല. പ്രതി മദ്യലഹരിയിലായിരുന്നു. ഭയന്നുപോയ യാത്രക്കാർ വാഹനം നിറുത്താതെ സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അപ്പോഴാണ് പ്രണവ് മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയാണെന്ന് അറിയുന്നത്.
കഴിഞ്ഞ മാർച്ച് 30ന് രാത്രി 11.20ഓടെ പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് കടവ് പാലത്തിന് സമീപം കണ്ണങ്കാട്ട് അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ ഗാനമേളയ്ക്ക് പോയ മൺറോത്തുരുത്ത് വില്ലിമംഗലം വെസ്റ്റ് ഉപ്പുപടന്നയിൽ വീട്ടിൽ അഭിദേവ് (28), ബിജു ഭവനത്തിൽ അഭിജിത്ത് (20) എന്നിവരെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് പ്രണവ്.
ഈ കേസിൽ ഒളിവിൽ കഴിയവെയാണ് കഴിഞ്ഞ ദിവസം തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. തുടർന്ന് ശാസ്താംകോട്ട പൊലീസിന് വിവരം കൈമാറി. തേവലക്കര കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ ശാസ്താംകോട്ട പൊലീസ് പ്രണവിനെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |