
കൊച്ചി: എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കവർന്ന കേസിൽ കുന്നംകുളം താലക്കോട്ടുകര സ്വദേശി പി.എൽ. ഹെന്റ്ലി (50) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായി. മാനസികാസ്വാസ്ഥ്യമുള്ള തൃപ്പൂണിത്തുറ സ്വദേശിയായ വയോധികൻ ജില്ലാ ലോട്ടറി ഓഫീസിൽ കൈവശപ്പെടുത്തിയ 604 പ്രൈസ് ടിക്കറ്റുകളാണ് ഹെന്റ്ലി തട്ടിയെടുത്തത്.
കഴിഞ്ഞ ജൂൺ 22-ന് രാവിലെ 10.32-ഓടെയാണ് കേസിനാസ്പദമായ സംഭവം. ലോട്ടറി ഏജന്റായ ജ്യോതിഷ് കുമാർ എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ സമർപ്പിച്ച 3,26,900 രൂപയുടെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ തൃപ്പൂണിത്തുറ സ്വദേശി കൈക്കലാക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വയോധികനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ ഹെന്റ്ലി ടിക്കറ്റുകൾ തട്ടിയെടുത്തതായി മനസിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹെന്റ്ലി മറ്റ് ഏജന്റുമാർക്ക് പ്രൈസ് ടിക്കറ്റുകൾ നൽകി 40000 രൂപ കൈപ്പറ്റിയിരുന്നു. മോഷണം പോയ ടിക്കറ്റുകളും തുകയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് ലോട്ടറികൾ കൈവശപ്പെടുത്തിയ വയോധികനെ പൊലീസ് വിട്ടയച്ചു. ഇയാൾക്ക് ഓർമ്മക്കുറവും മാനസികാസ്വാസ്ഥ്യവുമുണ്ടെന്ന പരിഗണന നൽകിയാണിത്. അറസ്റ്റിലായ ഹെന്റ്ലി മുമ്പ് ലോട്ടറി വിൽപ്പനക്കാരനായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |