
വിവാഹജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ബന്ധം വേർപിരിയാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി ഗൗരി കൃഷ്ണൻ. വിവാഹജീവിതത്തിൽ താൻ പ്രതീക്ഷിച്ച സ്‌നേഹവും പരസ്പരമുള്ള പങ്കാളിത്തവും ലഭിക്കാതെ വന്നപ്പോൾ ആ ബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞാണ് താൻ പിന്മാറിയതെന്ന് ഗൗരി പറയുന്നു. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണം രണ്ടര വർഷത്തോളം വിഷാദരോഗത്തിലൂടെ കടന്നുപോയെന്നും താരം വെളിപ്പെടുത്തുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ഗൗരി കൃഷ്ണന്റെ വാക്കുകളിലേക്ക്
'അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അതിൽ ഒന്നും എനിക്ക് ഒരു പരാതിയുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ വേറെയാണ്. എന്നെ ഇങ്ങനെ ഇഷ്ടപ്പെടണമെന്ന് എനിക്ക് വാശി പിടിക്കാൻ പറ്റുമോ. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ താൽപര്യങ്ങളുണ്ട്. ശരികളുണ്ട്. മനുഷ്യനാണ്. ഇഷ്ടങ്ങളും താൽപര്യങ്ങളും മാറും. അത് നമ്മൽ മനസിലാക്കിയാൽ നമ്മൾ മാറിക്കൊടുക്കുക.
ഞാൻ ഫൈറ്റ് ചെയ്യാൻ നോക്കുമ്പോഴെല്ലാം പ്രശ്നം വഷളാവുകയാണ്. ആ ഒരു ബന്ധം നശിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. ഒരു കുടുംബം വേണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഞാൻ വിവാഹം കഴിച്ചത്. ആരും എന്നെ നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ല. ഞാൻ വിവാഹം കഴിക്കാൻ പോകുന്നെന്ന് മതാപിതാക്കളോട് ഞാനാണ് പറഞ്ഞത്.
എനിക്കൊരു ഫാമിലി ബിൽഡ് ചെയ്യണം. എല്ലാം ഒന്നിച്ച് ചെയ്യണം. കുറച്ച് സമയം എനിക്ക് ഒരുമിച്ച് വേണം. ഞാൻ സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് ഔട്ടിംഗിന് പോകുന്ന ഒരാളല്ല. അതുകൊണ്ടായിരിക്കാം എനിക്ക് അങ്ങനെ തോന്നുന്നത്. എനിക്കൊരു ഫാമിലി ടൈം വേണമായിരുന്നു. അത് എനിക്ക് ഭയങ്കര ഇംപോർട്ടന്റാണ്. അത് എനിക്ക് കിട്ടുന്നില്ല.
അദ്ദേഹത്തിന്റെ തെറ്റായിരുന്നില്ല അത്. കാരണം, ഓരോ വ്യക്തിയും ഓരോ രീതിയല്ലേ. അദ്ദേഹം എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ഇഷ്ടമുള്ള ആളാണ്. പക്ഷേ, ഞാൻ നേരെ തിരിച്ചായിരുന്നു. ഒരു മാസം രണ്ടോ മൂന്നോ തവണ ഒന്നിച്ചൊന്ന് കിട്ടിയിരുന്നെങ്കിൽ ഞാൻ ഹാപ്പിയായിരുന്നു. അതുപോലും നമുക്ക് കിട്ടുന്നുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞെന്ന ഒരു സ്റ്റാറ്റസ് നമുക്ക് ആവശ്യമില്ലല്ലോ? ഒരു സ്‌റ്റാറ്റസോ ലേബലോ നമുക്ക് ആവശ്യമില്ല. ആ വ്യക്തിയെയും അദ്ദേഹത്തിന്റെ പ്രസൻസും എനിക്ക് മാത്രമായി വേണം'- ഗൗരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |