
തൃശൂർ: പൂങ്കുന്നത്ത് വീട്ടുവളപ്പിൽ 18 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. 16 എണ്ണത്തെ പിടികൂടി. രണ്ടെണ്ണം ചാടിപ്പോയി. സീതാറാം മിൽ ലൈനിൽ ശ്രീകൃഷ്ണ നിലയത്തിൽ കാർത്തിക്കിന്റെ വീടിന്റെ പരിസരത്തുനിന്നാണ് മൂന്നു ദിവസത്തിനുള്ളിൽ ഇവയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ കാർത്തിക്കിന്റെ സഹോദരനാണ് തോടിനോട് ചേർന്ന വീടിന് സമീപം രണ്ട് പാമ്പുകളെ കണ്ടത്. വൈകിട്ടോടെ വീടിന്റെ പലയിടങ്ങളിൽ കൂടുതൽ പാമ്പിൻകുഞ്ഞുകളെ കണ്ടു. 45 സെന്റിമീറ്ററോളം നീളം വരുന്നവയാണ്. അന്ന് ആറെണ്ണം പിടിയിലായി. രണ്ടെണ്ണം തോട്ടിലേക്ക് ചാടി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ പത്തെണ്ണത്തെ കൂടി പിടികൂടി. പെരിങ്ങാവ് ഭാഗത്ത് നിന്ന് പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോടിന് സമീപമാണ് ഈ വീട്. അജീഷ്, മനു, ടൈസൺ എന്നിവരാണ് പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറിയത്. പാമ്പുകളെ വീണ്ടും കണ്ടാൽ തോടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ് വീട്ടുകാർ.
ദിവസങ്ങൾക്കു മുൻപ് രാംനഗറിൽ രാമദാസ് എന്നയാളുടെ വീടിന്റെ ഗേറ്റിൽ നിന്നു വലിയ മലമ്പാമ്പിനെ പിടികൂടിയിരുന്നു. മറ്റൊരു വീട്ടിലും പാമ്പിനെ ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരൻമാരിൽ എട്ടുവയസുകാരൻ മരിച്ചത്. വീടിന്റെ തറ പൊളിച്ച് പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പുകളെ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |