
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മയ്ക്കുമെതിരെ നടി അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. അൻസിബയോട് എസ്.ഐ വിവരം ചോദിച്ചറിഞ്ഞെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കേസ് അവസാനിപ്പിക്കുകയാണെന്നും തൃക്കാക്കര എ.സി.പി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും വസ്തുതയില്ല. എസ്.ഐ ഉൾപ്പെടെ മൂവരുടെയും സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തി. ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡാണ് അൻസിബ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായെങ്കിലും ഗൗരവമുള്ള ഒന്നും നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
വ്യാജപരാതിയുടെ മറവിൽ എസ്.ഐ രേഷ്മയും ലക്ഷ്മിപ്രിയയും മാനസികമായി പീഡിപ്പിച്ചെന്നും എസ്.ഐ സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നുമായിരുന്നു അൻസിബയുടെ പരാതി. ഫോണിലേക്ക് അൻസിബ അയച്ച സന്ദേശം കുടുംബജീവിതത്തെ ബാധിക്കുന്ന ഘട്ടത്തിലാണ് പരാതി നൽകിയതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു.
മേയ് 28ന് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെടുകയായിരുന്നു.
അൻസിബ ഹസന് പിന്നിൽ മതവർഗീയ ശക്തികളുണ്ടെന്ന് സംശയിക്കുന്നു. ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ട്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അൻസിബയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും.
ലക്ഷ്മിപ്രിയ.
നടി
പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതി വരെ പോകും. അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണ് ലക്ഷ്മിപ്രിയ വ്യാജപരാതി നൽകിയത്.
അൻസിബ ഹസൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |