
കോഴിക്കോട്: പതിനൊന്ന് കിലോ തൂക്കമുള്ള ആനക്കൊമ്പ് കക്കോടിയിലെ വീട്ടിൽ വച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആറുപേർ വനംവകുപ്പിന്റെ പിടിയിലായി. കോഴിക്കോട് കക്കോടി പാലത്ത് നൂർ മൻസിലിൽ അസീൽ (35), കക്കോടി പാലത്ത് മേലേ പുനത്തിൽ മുഹമ്മദ് റിഹാൻ (22), തിരുവനന്തപുരം കഴക്കൂട്ടം മംഗലപുരം ദിൻഷാദ് (44), കോട്ടയം പാമ്പാടി പൊത്തൻ പുറം കുന്നേൽപറമ്പിൽ വിൻസന്റ് കെ.വി (40), കോഴിക്കോട് താമരശ്ശേരി രാരോത്ത് എളയാംവീട്ടിൽ പരീത് (55), തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ സുധീർ എൻ (43) എന്നിവരാണ് അറസ്റ്റിലായത്.
കക്കോടി പാലത്തു നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനക്കൊമ്പ് പിടികൂടിയത്. അസീലും മുഹമ്മദ് റിഹാനും ചേർന്നാണ് അസീലിന്റെ വീട്ടിൽ വച്ച് അഞ്ച് ലക്ഷത്തിന് വിൽക്കാൻ ശ്രമിച്ചത്. ബാക്കിയുള്ളവർ വാങ്ങാനെത്തിയതായിരുന്നു. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും കോഴിക്കോട് വനം വിജിലൻസും താമരശ്ശേരി റെയിഞ്ച് ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. കാറിൽ രക്ഷപ്പെട്ട സുധീറിനെ കോഴിക്കോട് ടൗണിൽ വച്ചാണ് പിടികൂടിയത്. ആനക്കൊമ്പിന്റെ പഴക്കവും മറ്റുമറിയാൻ ലാബ് പരിശോധനയ്ക്ക് അയക്കും. പ്രതികളെ ഇന്ന് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വനം ഇന്റലിജൻസ് റെയ്ഞ്ച് ഓഫീസർ ശ്രീജിത്ത് എ.പി, താമരശ്ശേരി റെയിഞ്ച് ഓഫീസർ പ്രേംഷമീർ കെ.പി, മറ്റ് ഉദ്യോഗസ്ഥരായ സി.മുഹമ്മദ് അസ്ലം, എ.ആസിഫ്, ഇ.കെ ശ്രീലേഷ് കുമാർ, എൻ.ലുബൈബ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |