
ആറന്മുള : പമ്പയുടെ നെട്ടായത്തിൽ ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന എ ബാച്ച് ഫൈനലിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മേലുകര ഒന്നാംസ്ഥാനം നേടിയത്. മേലുകര 4.32 മിനിട്ടിൽ ഫിനിഷ് ചെയ്തപ്പോൾ 4.3349 മിനിട്ടിൽ രണ്ടാമതായി കോയിപ്രവും 4.3374 മിനിട്ടിൽ മൂന്നാമതായി ഇടശ്ശേരിമല കിഴക്കും ഫിനിഷിംഗ് പോയിന്റ് കടന്നു.
ബി.ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി 4.42 മിനിട്ടിൽ തുഴഞ്ഞെത്തി ഹാട്രിക്ക് നേട്ടവുമായാണ് ഒന്നാമതെത്തിയത്. 4.43 മിനിട്ടിൽ തുഴഞ്ഞെത്തിയ വന്മഴി രണ്ടും 4.44 മിനിട്ടിൽ തുഴഞ്ഞെത്തിയ തോട്ടപ്പുഴശ്ശേരി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങൾ മത്സരിച്ച ജലമേളയിൽ ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങളാണ് ഫൈനൽ മത്സരത്തിന് അർഹത നേടിയത്.
പരമ്പരാഗത രീതിയിൽ ആടയാഭരണങ്ങളണിഞ്ഞ് ഏറ്റവും നന്നായി പാടിതുഴഞ്ഞെത്തിയതിന് ചെന്നിത്തല പള്ളിയോടം ആർ.ശങ്കർ സുവർണട്രോഫി സ്വന്തമാക്കി.
ജലോത്സവം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം.ജോൺ എന്നിവർ സംസാരിച്ചു. ആന്റോ ആന്റണി എം.പി, അബിൻ വർക്കി.എം.എൽ.എ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |