
കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ - 3 കപ്പലിലെ അപകടകരമായ ചരക്ക് ഒരു വർഷം കഴിഞ്ഞിട്ടും നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ചരക്കുകളുടെ ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനമുണ്ടായില്ല. ഇക്കാര്യത്തിൽ സ്വകാര്യ ഏജൻസികളുടെ റിപ്പോർട്ട് മാത്രം പോരെന്നും വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്ത കോടതി, സ്വീകരിച്ച നടപടികളും ഭാവി നീക്കങ്ങളും വിശദമാക്കി 23ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രത്തോട് നിർദ്ദേശിച്ചു. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കപ്പലിലെ ടൺ കണക്കിന് എണ്ണ നീക്കം ചെയ്തതായി കമ്പനി അറിയിച്ചെങ്കിലും, എത്രത്തോളം ശാസ്ത്രീയമാണ് നടപടിയെന്ന് വ്യക്തമാക്കണം. സംയുക്ത പരിസ്ഥിതി ആഘാത പഠനത്തിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് , സി.എസ്.ഐ.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫി സ്ഥാപനങ്ങളുമായി കരാർ വച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ജൂലായ് അവസാനം ലഭിക്കുമെന്ന് ബോർഡ് അറിയിച്ചു.
കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണനയിലുള്ളത്. കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ തീരദേശവാസികൾക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
ജീവഹാനിക്ക് സാദ്ധ്യതയെന്ന് കോടതിയും
2025 മേയിൽ മുങ്ങിയ കപ്പലിലുള്ളത് 339.2 ടൺ കാൽസ്യം കാർബൈഡ്.
കടൽക്ഷോഭത്തിലോ ശക്തമായ ഒഴുക്കിലോ പെട്ട് തീരത്തടിഞ്ഞാൽ വലിയ നാശനഷ്ടം, ജീവഹാനി വരെയുണ്ടാകാം.
പ്ലാസ്റ്റിക് നർഡിൽസ് അടങ്ങിയ 70 കണ്ടെയ്നറും കാലവർഷമെത്തുന്നതോടെ കെട്ടഴിഞ്ഞ് പുറത്തുവന്നേക്കാം
സ്ഥിതി ഗുരുതരം
കപ്പലിലുണ്ടായിരുന്നത് 643 കണ്ടെയ്നർ
വീണ്ടെടുത്തത് 72 എണ്ണം,
ബാക്കി കടലിന്റെ അടിത്തട്ടിലും കപ്പലിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |