
തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കമ്പ്യൂട്ടർക്ഷാമത്തെ തുടർന്നാണ് തീരുമാനം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ ഓഫീസുകളിലായിരിക്കും ടെസ്റ്റ്. എം.വി.ഡി ലീഡ്സ് മൊബൈൽ ആപ്പാണ് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖംതിരിച്ചറിയാനുള്ള സംവിധാനം ഇതിലുണ്ട്.
ലേണേഴ്സ് ലൈസൻസിന് നിലവിൽ മൂന്നുമാസം കാത്തിരിക്കണം. ഇതൊഴിവാക്കാൻ മൂന്നുമാസത്തേയ്ക്ക് ആഴ്ചയിൽ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവർക്ക് മൂന്നുദിവസത്തിനുള്ളിൽ അവസരം ലഭിക്കുന്നതിനാണ് പുതിയ മാറ്റം. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 30 ദിവസത്തിനുള്ളിലും തോറ്റവർക്ക് എട്ടു ദിവസത്തിനുള്ളിലും അവസരമൊരുക്കും.
പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റ് 50
ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ദിവസവും 50 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ അനുമതി. നിലവിൽ ഇത് 40 ആണ്. മൂന്നുമാസത്തേയ്‌ക്ക് എല്ലാ ഓഫീസുകളിലും ആഴ്‌ചയിൽ അഞ്ചുദിവസം ടെസ്റ്റ് നടത്തും. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണം 50 ആയതോടെ അപേക്ഷകരുടെ അനുപാതവും പുനഃക്രമീകരിച്ചു 28 പുതിയ അപേക്ഷകർക്കും, പരാജയപ്പെട്ട 20 പേർക്കും, വിദേശപഠനത്തിന് പോകുന്ന രണ്ട് വിദ്യാർത്ഥികൾക്കും അവസരം നൽകും. നേരത്തെ 60 പേരെ വീതമാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് 40 ആയി ചുരുക്കിയത്. ഡ്രൈവിംഗ് ടെസ്റ്റിന് മേൽനോട്ടം വഹിക്കാൻ ഇൻസ്‌പെക്ടർമാരില്ലെങ്കിൽ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന് നിയോഗിക്കാനും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |