
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്തിയേക്കില്ലെന്ന് സൂചന. ആലപിച്ചാൽ തന്നെ ആദ്യ രണ്ടുചരണങ്ങളിൽ പരിമിതപ്പെടുത്തിയേക്കും.
ചടങ്ങുകളിൽ ദേശീയ ഗീതമായ വന്ദേമാതരം ഉൾപ്പെടുത്തി കേന്ദ്രസർക്കാർ തീരുമാനം വന്നശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷമാണ് ഇന്നത്തേത്.
കേന്ദ്ര നിർദ്ദേശം ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്ക് കൈമാറിയത് വിവാദമായിരുന്നു.മന്ത്രിമാർ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം സർക്കാർ തിരുത്തിയതുമില്ല. ഇതോടെ വന്ദേമാതരം പൂർണ്ണമായി പാടണമെന്നുള്ളവർക്ക് അത് ആലപിക്കാം.അല്ലാത്തവർക്ക് അത് ഒഴിവാക്കുകയും ചെയ്യാമെന്ന സ്ഥിതിയായി. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലറിൽ ദേശീയഗാനം പാടാനാണ് നിർദ്ദേശം. അത് പിന്തുടരാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂളുകൾക്ക് നൽകിയ നിർദ്ദേശം. അതോടെ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും വന്ദേമാതരം ഇന്ന് പാടില്ലെന്നാണ് സൂചന. ലോക്ഭവനിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായും പാടും. വന്ദേമാതരത്തിനെതിരായ യു.ഡി.എഫ്.നിലപാടിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് ബി.ജെ.പി.യുടെ നീക്കം.സംസ്ഥാനത്ത് 15000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |