
തൃശൂർ: കേരളത്തെ ഞെട്ടിച്ചതായിരുന്നു കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പ്.
2021 ജൂലായ് 21നാണ് പുറത്തറിഞ്ഞത്. ബാങ്ക് സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലായിരുന്ന ഭരണസമിതി പിരിച്ചുവിട്ടു. സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറി ഉൾപ്പെടെ ആറുപേരെ പ്രതികളാക്കി ആദ്യ കേസ്.
300 കോടിയുടെ ക്രമക്കേടെന്നായിരുന്നു കണ്ടെത്തൽ.
ഉന്നതല സമിതി 219 കോടിയുടെ ക്രമക്കേട് കണ്ടെത്തി. വായ്പയ്ക്കു പുറമേ ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിലും തട്ടിപ്പ്.
നിക്ഷേപവും കുറിപ്പണവും നിക്ഷേപകർക്ക് ലഭിച്ചില്ല. ചകിത്സയ്ക്കു സ്വന്തം പണം ലഭിക്കാതെ മൂന്നുപേർ മരിച്ചു. രണ്ടുപേർ ആത്മഹത്യ ചെയ്തു.
സഹകരണ വകപ്പും ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി) തട്ടിപ്പിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്. 500 കോടിയുടെ കള്ളപ്പണ, ഹവാല ഇടപാടുകളെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന് കണ്ടെത്തി. പ്രതിപ്പട്ടികയിൽ 18 പേരായി. പലരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി.
തലങ്ങും വിലങ്ങും തട്ടിപ്പ്
വഴിവിട്ട വായ്പകളിലൂടെ ബാങ്ക് ഉദ്യോഗസ്ഥരും ഭരണ സമിതി അംഗങ്ങളും പണം തട്ടി.
പ്രവർത്തനപരിധിക്കും ജില്ലയ്ക്കും പുറത്തുള്ളവർക്കും വായ്പ. ബിനാമി ഇടപാടുകൾ.
സി. ക്‌ളാസ് അംഗങ്ങൾക്ക് വായ്പയും ബിസിനസ് ഓവർ ഡ്രാഫ്റ്റും
ഒരാൾക്ക് 50 ലക്ഷമായിരുന്നു വായ്പാപരിധി. പകരം കോടികൾ നൽകി.
തിരിച്ചടവ് മുടക്കുന്നവർ മറ്റുള്ളവരെ അംഗമാക്കി അവരുടെ പേരിലും വായ്പയെടുത്തു
ഒരേ ആധാരം ഉപയോഗിച്ച് ഒന്നിലേറെ വായ്പകൾ. ഈടുവസ്തുവിന്റെ മൂല്യം പെരുപ്പിച്ചുകാണിച്ചു
വൻകിട വായ്പകൾ തരപ്പെടുത്താൻ ഇടനിലക്കാർ
കരുവന്നൂർ സഹകരണ ബാങ്ക്
സ്ഥാപിച്ചത്: 1921ൽ
അംഗങ്ങൾ : 20,000
ശാഖകൾ : നാല്
നീതി മെഡിക്കൽ സ്റ്റോർ: 3
സഹ. സൂപ്പർ മാർക്കറ്റ് : 3
വളം ഡിപ്പോ: ഒന്ന്
പ്രവർത്തനപരിധി: പൊറത്തിശേരി, മാടായിക്കോണം വില്ലേജുകൾ, ഇരിങ്ങാലക്കുട നഗരസഭയിൽ ഉൾപ്പെടുത്തിയ പഴയ പൊറത്തിശേരി പഞ്ചായത്തിന്റെ ഒരുഭാഗം
വേട്ടയാടലിന് കീഴടങ്ങില്ലെന്ന് സി.പി.എം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പി.എം.എൽ.എ കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുകൾക്ക് മുന്നിൽ കീഴടങ്ങില്ല. നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നാൽ സമീപിക്കും. നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ താത്പര്യത്തോടെ സി.പി.എമ്മിനെതിരെ ഇ.ഡി വ്യാജപ്രചാരണം നടത്തുകയാണ്. പാർട്ടിക്ക് പങ്കില്ലാത്ത കേസിൽ രാഷ്ട്രീയ കാരണങ്ങളാൽ ജില്ലാ നേതാക്കളെ പ്രതികളാക്കി. പ്രതിപക്ഷ പാർട്ടികളെ കേസുകളിൽ മുക്കി ആധിപത്യം നേടാനുള്ള ബി.ജെ.പി സർക്കാരിന്റെയും ഏജൻസികളുടെയും നീക്കം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |