
ന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച തർക്കത്തിൽ ഉടൻ കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടെന്ന് ഡൽഹിയിൽ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം. എൽ.ഡി.എഫ് കൺവീനറുടെ തീരുമാനം വരുന്നതു വരെ കാത്തിരിക്കാനും, ആവശ്യത്തിൽ ഉറച്ചു നിൽക്കാനും യോഗം തീരുമാനിച്ചു. ഇന്നു ചേരുന്ന സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന നേതാക്കൾ നിലപാടറിയിക്കും. തുടർ നടപടികൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യും. ഉപനേതൃ പദവി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രധാന ചർച്ചയായില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നിയമസഭയിൽ സി.പി.ഐ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്ന റിപ്പോർട്ട് ശരിയല്ല. മുന്നണിയെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും പാർട്ടി സ്വീകരിക്കില്ല. ഉപനേതൃ പദവി വേണമെന്ന ആവശ്യത്തിൽ സി.പി.ഐക്ക് ഉറച്ച ബോധ്യമാണ്. എൽ.ഡി.എഫ് സ്വന്തം കുഞ്ഞാണ്. അതിനെ നെഞ്ചോട് ചേർത്താണ് സി.പി.ഐ സംരക്ഷിക്കുന്നത്. വിഷയം തെരുവിലെ പോരാട്ടമാക്കാൻ ആഗ്രഹിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |