
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. പിന്നാലെ ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്‌കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേത്തുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം, റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാഡമിയിൽ നിയമിക്കേണ്ടതുണ്ട്. കോൺഗ്രസ് അനുഭാവികളായ ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്. എന്നാൽ, നിലവിൽ ഒരു സ്ഥാനത്തേക്കുമില്ലെന്നും സിനിമയിൽ തിരക്കുണ്ടെന്നും അറിയിച്ചിരിക്കുകയാണ് ജഗദീഷ്. ഇക്കാര്യം സംസ്‌കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ.
സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന മധുപാലും രാജിവച്ചിരുന്നു. എന്നാൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുള്ള കെ മധു രാജിവച്ചിട്ടില്ല. യുഡിഎഫുമായി ബന്ധമുള്ള കെ മധു, സ്ഥാനം ഒഴിയുമോ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |