
തിരുവനന്തപുരം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ പരാമർശങ്ങൾ കെ.എസ്.ഇ.ബിയുടെ വീഴ്ച തുറന്നുകാട്ടി. വൈദ്യുതി പ്രതിസന്ധി മുന്നിൽകണ്ട് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.
യൂണിറ്റിന് ശരാശരി 4.64 രൂപയ്ക്ക് ലഭ്യമാകേണ്ട വൈദ്യുതി 9.99 രൂപവരെ നൽകി വാങ്ങുന്നതിലൂടെ ഡിസംബർ വരെ 282.50 കോടിയുടെ അധിക ബാദ്ധ്യതയാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുക. ഈ ബാദ്ധ്യത ബില്ലിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത് ഒഴിവാക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കെ.എസ്.ഇ.ബി ഡയറകട്ർ ബോർഡിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ നിലവിലെ സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങലല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് കമ്മിഷൻ കർശന നിബന്ധനകളോടെ അനുമതി ഉത്തരവ് നൽകിയത്.
സോളാർ വൈദ്യുതി ശേഖരിക്കാൻ കഴിയുന്ന ബാറ്റററി എനർജി സ്‌റ്റോറേജുകളുടെ നിർമ്മാണം വൈകുന്നതിനെയും കമ്മിഷൻ ചോദ്യംചെയ്തു. സോളാർ വൈദ്യുതി സംഭരിക്കാൻ മതിയായ സംവിധാനം ഉണ്ടെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിയുടെ വൈദ്യുതി മേഖലയിലെ ആസൂത്രണപിഴവുകൾ നിരത്തിയാണ് വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെടാൻ അനുമതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |