SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.16 PM IST

'മതപണ്ഡിതന്മാരുടെ അഭിപ്രായ സ്വാതന്ത്യത്തെ ആർക്കും നിഷേധിക്കാനാവില്ല': കാന്തപുരത്തെ പിന്തുണച്ച് കെ ടി ജലീൽ

kt-jaleel
കെ ടി ജലീൽ

മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശത്തിൽ സമസ്ത നേതാവ് കാന്തപുരം അബൂബക്കൾ മുസ്ലിയാരെ പിന്തുണച്ച് സിപിഎം നേതാവ് കെ ടി ജലീൽ. മത പണ്ഡിതൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലീം പണ്ഡിതൻമാരും സമൂഹത്തിന്റെ ധാർമ്മിക ഉന്നതി ലക്ഷ്യംവച്ചാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും ആധുനിക സമൂഹത്തിന് അതിൽ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ടെന്നും കെ ടി ജലീൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വനിതാ ലീഗും

സ്ത്രീ സ്വാതന്ത്ര്യവും!

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സുന്നി പ്രവർത്തകർക്ക് നൽകിയ നിർദേശം ഉൾകൊളളുന്ന സർക്കുലറാണ് സംവാദാത്മകമായ വിവാദത്തിന് തിരികൊളുത്തിയത്. ഇടതുപക്ഷ നേതാക്കളും കോൺഗ്രസ് നേതാക്കളുമെല്ലാം ഇതിനകം അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു. കേട്ടതിൻമേൽ കേട്ട് നടത്തിയ പ്രസ്താവനകളാണ് പലതും. സർക്കുലർ ഇമേജിൽ കൊടുക്കുന്നു.

കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതിൽ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതൻമാരും സമൂഹത്തിന്റെ ധാർമ്മിക ഉന്നതി ലക്ഷ്യംവച്ചാണ് അഭിപ്രായങ്ങൾ പറയുക. ആധുനിക സമൂഹത്തിന് അതിൽ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതൻമാരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനുമാവില്ല. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികൾ അതിനെ എതിർക്കും. അത് അവരുടെയും അവകാശമാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഉയർന്നുവന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഇതോട് ചേർത്തു വായിക്കണം. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത്. ഞാൻ മനസിലാക്കിയേടത്തോളം മുസ്ലിംലീഗിലെ വനിതാ നേതാക്കളുടെ പെരുമാറ്റവും എംഎസ്എഫിന്റെ ഗേൾസ് വേദിയായ 'ഹരിത'ക്കാരുടെ നിലപാടുകളും മൂത്തലീഗിന്റെ അക്കാര്യങ്ങളിലെ മൗനവും ഇസ്ലാമിന്റെ പൊതുവിശ്വാസത്തിന് വിരുദ്ധമായത് മുസ്ലിങ്ങൾക്കിടയിൽ പ്രത്യേകിച്ച് സുന്നികൾക്കിടയിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതറിയുന്നത് കൊണ്ടാണ് നൂറുകണക്കിന് പള്ളികളുടെ ഖാളിയായ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി സാഹിബും സമദാനി എം പിയും വഹാബ് എം പിയുമെല്ലാം ഈ വിവാദത്തിൽ ഇടപെടാതെ മാറി നിൽക്കുന്നത്.

സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുകയും അതേ സമുദായം വിശ്വസിക്കുന്ന ആദർശങ്ങളിൽ ലീഗ് തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ അത് കാണാതിരിക്കാൻ മുസ്ലിം പണ്ഡിതൻമാർക്ക് കഴിയില്ല. കാന്തപുരത്തെ പിന്തുണച്ച ലീഗിലെ രണ്ടാംനിര നേതാക്കളുടെ പ്രസ്താവനയേട് പ്രതികരിച്ചു കൊണ്ട് സമസ്തയുടെ അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ പ്രസ്താവ വളരെ പ്രസക്തമാണ്: "പിന്തുണച്ചാൽ മാത്രം പോര, നടപ്പിലാക്കുകയും വേണം". എന്നുവച്ചാൽ ഇസ്ലാമിന്റെ സ്ത്രീ വീക്ഷണത്തെ ലീഗുകാർ പിന്തുണച്ചാൽ മാത്രം പോര, വനിതാലീഗിലും 'ഹരിത'യിലുമെല്ലാം അത് നടപ്പിലാക്കുകയും വേണമെന്നർത്ഥം.

ഒരു ജനാധിപത്യ സമൂഹത്തിൽ അവരവരുടെ ചിന്താഗതികൾ തുറന്നു പ്രകടിപ്പിക്കാം. പക്ഷെ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മറ്റുള്ളവർക്കുള്ള സ്വാതന്ത്ര്യത്തെ ഓരോരുത്തരും അംഗീകരിക്കണം. കാന്തപുരം ഉസ്താദ് താൻ പറഞ്ഞത് നാളെ മുതൽ എല്ലാവരും അംഗീകരിച്ചോളണമെന്നോ, അതനുസരിച്ചില്ലെങ്കിൽ അത്തരക്കാരെ സമുദായം ബഹിഷ്കരിക്കുമെന്നോ അല്ല പറഞ്ഞത്. അങ്ങനെ പറയാത്തെടത്തോളം കാലം അദ്ദേഹത്തിനു മേൽ കുതിരകയറുന്നതിൽ അർത്ഥമില്ല. "നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നുവെങ്കിലും നിങ്ങൾക്കത് പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ പടപൊരുതും" എന്നു പറഞ്ഞ മഹാനായ ചിന്തകൻ വോൾട്ടയറെയാണ് ജനാധിപത്യവാദികൾ ഏതൊരു വിഷയത്തിലും മാതൃകയാക്കേണ്ടത്.

English Summary

CPM leader K T Jaleel publicly supported Samastha leader Kanthapuram AP Aboobacker Musliyar amid controversy over "anti-women remarks." Jaleel stated on Facebook that religious scholars possess undeniable freedom of expression, aiming for society's moral upliftment. He added that modern society has the right to agree or disagree with such opinions, but their freedom to speak must be upheld.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KT JALEEL, KANTHAPURAM REMARKS ON WOMEN, RELIGIOUS SCHOLARS FREEDOM, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA