
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര ബിരുദ പഠന ബോർഡുകളിൽ സീനിയറായ അദ്ധ്യാപകരെ മാത്രമായിരിക്കും നിയമിക്കുക. ബിരുദതലത്തിലെ അക്കാഡമിക് ബോർഡുകളിലേയ്ക്ക് ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തി പരിചയവും ബിരുദാനന്തരബിരുദ തലത്തിലെ ബോർഡുകളിലേയ്ക്ക് 20 കൊല്ലത്തെ പ്രവൃത്തി പരിചയവുമുള്ള അദ്ധ്യാപകരെയാവും ഉൾപ്പെടുത്തുക. സുതാര്യത ഉറപ്പു വരുത്താൻ യോഗ്യരായ അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇത് പരിഗണിച്ച് തയ്യാറാക്കുന്ന പട്ടിക മേൽ സമിതികളുടെ അംഗീകാരം നേടിയ ശേഷം ഉത്തരവായി ഇറക്കുമെന്ന് സർവകലാശാല വിശദീകരിച്ചു.
ബോർഡുകളിൽ രാഷ്ട്രീയ സ്വാധീനം മാത്രം ഉപയോഗിച്ച് അനുഭവ പരിജ്ഞാനം കുറഞ്ഞ ജൂനിയറായ ചില അദ്ധ്യാപകർ സീനിയറായ അദ്ധ്യാപകരെ ഒഴിവാക്കി കടന്നുകൂടിയിരുന്നു. ഇവർ പലപ്പോഴും ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കാതെയും തങ്ങളുടെ ചുമതലകൾ നിർവഹിക്കാതിരിക്കുകയും ചെയ്തു. ഇത് ബോർഡുകളിലുള്ള മറ്റ് അദ്ധ്യാപകർക്ക് അമിത ഭാരം ഉണ്ടാക്കി. സർവകലാശാലയുടെ അക്കാഡമിക് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുകയും ചെയ്തു. അതിനാലാണ് ബോർഡുകളിൽ സീനിയർ അദ്ധ്യാപകരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതെന്നും സർവകലാശാല അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |