
#പൊട്ടാത്ത മിസൈൽ നീക്കി
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മേയ് 26ന് ആക്രമണത്തിന് ഇരയായ വിദേശ എണ്ണക്കപ്പലിനുള്ളിൽ പൊട്ടാതെ കിടന്ന മിസൈൽ കൊച്ചി പുറങ്കടലിൽ വച്ച് ഇന്ത്യൻ നാവികസേന സുരക്ഷിതമായി നീക്കം ചെയ്തു. കൊച്ചിയിൽ നിന്നുള്ള സേനയുടെ ബോംബ് വിദഗ്ദ്ധരാണ് 'ഒളിമ്പിക് ലൈഫ്" എന്ന കപ്പലിനെയും 25 ഓളം ജീവനക്കാരെയും രക്ഷിച്ചത്.
കപ്പലിൽ ഇന്ത്യൻ ജീവനക്കാരില്ല. യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഒമാൻ തീരത്ത് നിന്ന് 60 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആക്രമണം ഉണ്ടായത്. മിസൈൽ ഭിത്തികൾ തുളച്ച് ഇന്ധന ടാങ്കിന്റെ സമീപമെത്തി. എണ്ണച്ചോർച്ച നിയന്ത്രിക്കാൻ സാധിച്ചെന്നാണ് സൂചന. അസംസ്കൃത എണ്ണയുള്ള കപ്പലിൽ സ്ഫോടനം ഉണ്ടായെങ്കിൽ വൻ പ്രത്യാഘാതത്തിന് കാരണമാകുമായിരുന്നു. കൊച്ചി തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ഇപ്പോൾ കപ്പൽ.
മാർഷൽ ഐലൻഡിൽ രജിസ്റ്റർ ചെയ്ത ഗ്രീക്ക് കമ്പനിയായ ആരിവയുടെ 333 മീറ്റർ നീളമുള്ള ഭീമൻ കപ്പലിന് 355,272 ക്യുബിക് മീറ്റർ എണ്ണ വഹിക്കാനാകും.
ആറ് ദിവസം നീണ്ട
രക്ഷാ പ്രവർത്തനം
ജീവനക്കാരെയെല്ലാം മറ്റു കപ്പലുകളിലേക്ക് മാറ്റി സാഹസികമായ ഓപ്പറേഷനാണ് എക്സ്‌പ്ളോസീവ് ഓർഡ്‌നൻസ് ഡിസ്പോസൽ ടീം (ഇ.ഒ.ഡി) നടത്തിയത്. രക്ഷാപ്രവർത്തനം ആറ് ദിവസം നീണ്ടു. മിസൈൽ ഭാഗം സേനയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് പരിശോധനയ്‌ക്കായി മാറ്റി. ഇതിന് ശേഷമേ മിസൈൽ ഏത് രാജ്യത്തിന്റേതാണെന്ന് അറിയാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |