
തിരുവനന്തപുരം: സൈബർ തട്ടിപ്പിലെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. തട്ടിപ്പ് സംഘം പണം കൈക്കലാക്കാൻ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകളെക്കുറിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. സൈബർ കുറ്റവാളികൾ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാൻ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ.
പലപ്പോഴും ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നവർ വിദ്യാർത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമായിരിക്കും തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തിൽ കുറച്ചധികം പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണു പോകാൻ സാദ്ധ്യത ഉള്ളവരുമാണ് ഈ വിഭാഗത്തിലേറെയും. ഈ സാദ്ധ്യതയാണ് ചൂഷണം ചെയ്യുന്നത്. ഇത്തരത്തിലുള്ള ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.
നിങ്ങളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടിൽ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകൾ നടത്തുന്നതിന് കമ്മീഷനോ കൂലിയോ ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ അവരെ കുറിച്ചുള്ള വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനിലോ 1930 എന്ന ടോൾഫ്രീ നമ്പറിലോ അറിയിക്കണം.
സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവയ്ക്കരുത്. നിങ്ങളറിയാതെ അനധികൃതമായി നിങ്ങളുടെ അക്കൗണ്ടിൽ പണം ലഭിച്ചാൽ ഉടൻതന്നെ നിങ്ങളുടെ ബാങ്കിനെയും പൊലീസിനെയും വിവരം രേഖാമൂലം അറിയിക്കുക. ഇത്തരത്തിൽ ലഭിക്കുന്ന പണം പിൻവലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. ബാങ്ക് അക്കൗണ്ടുകളുടെ പൂർണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമകൾക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. ബാങ്ക് അക്കൗണ്ടുകൾ ഒരാളുടെ സ്വകാര്യതയാണ്. ദുരുപയോഗം ചെയ്യാതെ വിവേകത്തോടും സുരക്ഷിതമായും ഉപയോഗിക്കുക.
Kerala Police warned the public about "mule accounts" used by cyber fraudsters to transfer illicit funds. These schemes often target vulnerable individuals like students and low-income earners with promises of easy money. Police advised against allowing others to use personal accounts, sharing details, or handling others' money, urging immediate reporting of suspicious activity to prevent criminal involvement.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |