കരട് റിപ്പോർട്ട് തയ്യാറാക്കി
പ്രവേശന പരീക്ഷാ സംവിധാനം പരിഷ്കരിക്കണം
ന്യൂഡൽഹി: സ്‌കൂളിൽ പഠിപ്പിക്കുന്നവ എൻട്രൻസ് പരീക്ഷയ്‌ക്ക് ചോദ്യങ്ങളായി വരണമെന്ന് ശുപാർശ തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി. രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിലെ അപാകത പരിഹരിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നും താത്പര്യപ്പെട്ടു.
നീറ്റ് യു.ജി, ജെ.ഇ.ഇ, സി.യു.ഇ.ടി - യു.ജി തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണിത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ദ്ധസമിതി കേന്ദ്രത്തിന് ഉടൻ റിപ്പോർട്ട് കൈമാറും. വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം,ആത്മഹത്യകൾ,സുരക്ഷാ വീഴ്ചകൾ, ചോദ്യപേപ്പർ ചോർച്ച ഭീഷണി തുടങ്ങിയവ മനസിൽ വച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്‌കൂളിലെ പഠന സംവിധാനം ശക്തമാക്കണം. പ്രത്യേക കോച്ചിംഗിന് പോകാതെ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കഴിയുന്ന തരത്തിൽ പ്രവേശന പരീക്ഷാരീതി പരിഷ്‌കരിക്കണം. സ്‌കൂൾ പഠനത്തോടൊപ്പമുള്ള കോച്ചിംഗിന് ദിവസവും മൂന്ന് മണിക്കൂർ എന്ന സമയപരിധി നിശ്ചയിക്കണം. 12ാം ക്ലാസിന് ശേഷം മാത്രം എൻട്രൻസ് തീവ്രപരിശീലനം അനുവദിക്കണം. അതേസമയം, കോച്ചിംഗ് സെന്ററിൽ തീവ്ര പരിശീലനത്തിന് പോകുന്ന വിദ്യാർത്ഥികൾ ഡമ്മി സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യുന്നതിനോട് അനുകൂലമല്ല സമിതി. റെഗുലർ ക്ലാസുകളിൽ പോകാതെ, പരീക്ഷയ്‌ക്ക് മാത്രം സ്‌കൂളിലെത്തുന്ന സംവിധാനമാണിത്. ഇത് നിയന്ത്രിക്കാൻ സ്‌കൂളുകളിൽ റിയൽ ടൈം ബയോമെട്രിക് അറ്റൻഡൻസ് വേണമെന്നാണ് നിലപാട്.
ഡൽഹിയിലും
കോച്ചിംഗ് സെന്ററുകൾ സുരക്ഷിതമാക്കാൻ സംസ്ഥാനതലത്തിൽ നിയമനിർമ്മാണത്തിന് ഡൽഹിയും തയ്യാറെടുക്കുന്നു. അപാകതകൾ പരിഹരിക്കാൻ കോച്ചിംഗ് സെന്ററുകൾക്ക് ഒരു മാസത്തെ സമയം ഡൽഹി സർക്കാർ നൽകി. കഴിഞ്ഞ ജൂൺ 22ന് ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 15 വിദ്യാർത്ഥികളാണ് വെന്തുമരിച്ചത്. 2024 ജൂലായിൽ ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ജലദുരന്തത്തിൽ തിരുവനന്തപുരം വിളവൂർക്കൽ സ്വദേശി നെവിൻ ഡാൽവിൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മരിച്ചിരുന്നു. കനത്ത മഴയത്ത് വെള്ളം സെന്ററിലേക്ക് ഇരച്ചുകയറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |