SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

ശാന്തമായി സുന്ദരി പഹൽഗാം,​ കാഴ്ച വസന്തം തേടി മലയാളി ഒഴുക്ക്

tulip2

ലിഡെർ നദിയിൽ ഒഴുക്ക് തേച്ചുമിനുക്കിയ ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെ കണ്ണീരു പോൽ തെളിഞ്ഞ വെള്ളം കുത്തിയൊഴുകുന്നു. കാലൊന്ന് നനയ്ക്കാൻ ശ്രമിച്ചാൽ ശരീരമാകെ തണുപ്പ് അരിച്ചുകയറും. പക്ഷേ ഹിമവാന്റെ മടിത്തട്ടിൽ നിന്ന് ഒഴുകിയിറങ്ങുന്ന നദിയിലിറങ്ങി തണുപ്പ് ആസ്വദിക്കുകയാണ് പഹൽഗാമിലെത്തുന്ന സഞ്ചാരികൾ. 26 ജീവനുകളെടുത്ത ഭീകരാക്രമണത്തിന്റെ ഓർമ്മകൾ ചൂഴ്ന്നു നിൽക്കുമ്പോഴും സഞ്ചാരികളുടെ പ്രവാഹമാണ് പഹൽഗാമിലിപ്പോൾ. പ്രത്യേകിച്ച് മലയാളികളുടെ.

കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ചെറുപട്ടണമാണ് പഹൽഗാം. സമുദ്രനിരപ്പിൽ നിന്ന് 2200 മീ ഉയരത്തിലുള്ള പട്ടണം. പഴയ പ്രസരിപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. വഴിനീളെ സി.ആർ.പി.എഫിന്റെ കർശന സുരക്ഷാ പരിശോധനയുണ്ട്. ഇതുകഴിഞ്ഞേ പഹൽഗാമിലേക്ക് പ്രവേശിക്കാനാവൂ. ഭീകരാക്രമണ സാദ്ധ്യത ഒഴിവാക്കാൻ പ്രാദേശിക കച്ചവടക്കാർ, കുതിരക്കാർ, ടാക്സി ഡ്രൈവർമാർ അടക്കമുള്ളവർക്ക് സുരക്ഷാ ക്യു.ആർ കോഡ് നൽകിയിട്ടുണ്ട്. മിനി സ്വിറ്റ്സർലാന്റെന്ന് വിശേപ്പിക്കുന്ന ബൈസരൺ വാലിയിലാണ് ലഷ്‌കർ-ഇ-ത്വയിബ ഭീകരാക്രമണം നടത്തിയത്. സുരക്ഷാ കാരണങ്ങളാൽ ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല.

'സ്വർഗത്തിന്റെ ഒരു തുണ്ട്" എന്ന വിശേഷണമുള്ള പഹൽഗാമിലേക്കുള്ള സഞ്ചാരികളുടെ വരവിൽ പ്രാദേശിക ജനതയും സന്തോഷത്തിലാണ്. പുൽമേടുകൾ നിറഞ്ഞ ആരാവാലി, ബേട്ടാ വാലി, ചന്ദൻവാരി, ബൈസരൺ വാലി എന്നീ താഴ്വരകളാണ് പഹൽഗാമിലെ മുഖ്യ ആകർഷണം. ആരാവാലി,ബേട്ടാ വാലി, ചന്ദൻവാരി എന്നിവിടങ്ങളിലേ പ്രവേശനമുള്ളൂ. തീർത്ഥാടന യാത്രയുടെ ഭാഗമായി അമർനാഥ് ഗുഹാ ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മാണം നടക്കുന്നതിനാൽ ചന്ദൻവാരിയിലേക്കും ഇപ്പോൾ നിയന്ത്രണമുണ്ട്.

പ്രകൃതി ഭംഗി ആസ്വദിച്ചും ഫോട്ടോയെടുത്തും പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ആരാവാലിയിലും ബേട്ടാവാലിയിലും സഞ്ചാരികൾ നിറയുകയാണ്. കാശ്‌മീരിൽ ആപ്പിൾച്ചെടികൾ പൂവിടുന്ന കാലമാണിത്. തുലിപ് പൂക്കളും ധാരാളം. മഞ്ഞുമൂടിയ താഴ്‌‌വാരങ്ങളും പൈൻമരക്കാടുകളും സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാഴ്‌ചയാകുന്നു. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയാണ് സഞ്ചാരത്തിന് അനുയോജ്യമായ കാലാവസ്ഥ.

 സ്‌മൃതിമണ്ഡപത്തിൽ രാമചന്ദ്രനും
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ. രാമചന്ദ്രനുൾപ്പെടെ 26 പേരുകൾ എഴുതിയ സ്‌മൃതിമണ്ഡപം പഹൽഗാമിലുണ്ട്. 13-ാമത് പേരാണ് രാമചന്ദ്രന്റേത്. സ്‌മൃതിമണ്ഡപത്തിലെത്തുന്ന സഞ്ചാരികൾ പുഷ്‌പങ്ങൾ അർപ്പിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചും ആദരം അർപ്പിക്കുന്നു.

ടൂർ പാക്കേജുകൾ

 നാലു മുതൽ 15 ദിവസം വരെ

 നിരക്ക് 18,000 മുതൽ 45,000 വരെ

 മുറിവാടക 2,000 രൂപ മുതൽ

 കൊച്ചി - ശ്രീനഗർ വിമാന നിരക്ക് 15,000 രൂപ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PAHALGAM, ONE YEAR AFTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA