
സംഘപരിവാർ അജണ്ടകൾക്ക് നിരന്തരം കീഴടങ്ങുന്ന യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണ്.
സർക്കാരിന്റെ ഈ കീഴടങ്ങൽ ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനം, സർവകലാശാലകളിലെ സംഘപരിവാർവത്കരണം എന്നിവയിൽ തുടങ്ങിയ വിധേയത്വം മുനമ്പം, പി.എം ശ്രീ, ലൈഫ് ഭവനപദ്ധതിയുടെ ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളിലും ആവർത്തിച്ചു. ഇതിൽ ഏറ്റവും അപഹാസ്യം മുസ്ലിംലീഗിന്റെ ചുവടുമാറ്റമാണ്. അധികാരത്തിൽ എത്തിയതിനുശേഷം നിലപാടുകളിൽ നിന്നുള്ള ഈ മറുകണ്ടംചാടൽ മുസ്ലിം ജനസാമാന്യത്തോടുള്ള കൊടിയ വഞ്ചനയാണ്.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകിക്കയറ്റുന്നതുൾപ്പെടെ കടുത്ത വർഗീയ ലക്ഷ്യങ്ങളുള്ള വ്യവസ്ഥകളാണ് ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ നിയമഭേദഗതിയിലുള്ളത്. ബി.ജെ.പി ഇതര സർക്കാരുകൾ ഒറ്റക്കെട്ടായി എതിർത്ത ഈ ഭരണഘടനാവിരുദ്ധ നിയമത്തിനാണ് ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ സംരക്ഷണം തീർക്കുന്നത്.
അധികാരത്തിലെത്തിയപ്പോൾ, മുൻ നിലപാടു മറന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ തിരുകിക്കയറ്റാൻ കേരളത്തിലെ യു.ഡി.എഫ് സർക്കാരും തയ്യാറാവുകയാണ്.
വഖഫ് ബോർഡ് യോഗം ചേരാൻ ആകെ 11ൽ 5പേരുടെ ക്വാറം മതി. അതുകൊണ്ടുതന്നെ നിലവിൽ ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ യാതൊരു നിയമ തടസവുമുണ്ടായിരുന്നില്ല. എന്നിട്ടും കേന്ദ്രനിയമത്തിന്റെ പേരുപറഞ്ഞ് ഹൈക്കോടതിയിൽ യു.ഡി.എഫ് സർക്കാരും അഡ്വക്കേറ്റ് ജനറലും കടുപിടുത്തം പിടിക്കുന്നത് എന്തിനാണ് ?
സംഘപരിവാറും യു.ഡി.എഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് വഖഫ് ബോർഡ് മരവിപ്പിക്കാനുള്ള ഇടക്കാല വിധി സമ്പാദിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞത്.
യുഡിഎഫ് സർക്കാറിന്റെ ഇപ്പോഴത്തെ ചുവടുമാറ്റം സുപ്രിംകോടതിയിലെ നിയമപോരാട്ടം തന്നെ അസാധ്യമാക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |