
തിരുവനന്തപുരം:പൊലീസിന് പൂച്ചെണ്ട് കുറവാണെന്നും കല്ലേറാണ് കൂടൂതലും ലഭിക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യൽ അത്ര എളുപ്പമുളള കാര്യമല്ല. അതിക്രമം, അനാസ്ഥ എന്നിങ്ങനെയുള്ള വിമർശനങ്ങൾ പൊലീസിനൊപ്പം മന്ത്രിയും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി.ജി.പിയും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവുമായ എ.ഹേമചന്ദ്രന്റെ സർവീസ് അനുഭവങ്ങൾ 'അധികാരത്തിന്റെ വഴി, അനീതിയുടേയും' പുസ്തക പ്രകാശനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കേരള പൊലീസിനെ കൂടുതൽ ആധുനികവത്കരിച്ച് ലോകോത്തര നിലാവാരത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വെർച്വൽ പൊലീസ് സംവിധാനം എങ്ങനെ നടപ്പാക്കാനാകുമെന്ന് പരിശോധിക്കുന്നു. പൊലീസിന്റെ പരിഷ്‌കരണവുമായി ബന്ധപ്പട്ട് മുൻ ഡി.ജി.പിമാരുടെ യോഗം വിളിച്ച് അഭിപ്രായം തേടും.നീതി നിർവ്വഹണം പൂർണ്ണമായി നടപ്പിലാക്കിയാലേ സമൂഹത്തിന് ഗുണമുണ്ടാകൂ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രവർത്തനമാണ് കേരള പൊലീസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
മാല മോഷണം ആരോപിച്ച് കള്ളക്കേസിൽ കുടുക്കപ്പെട്ട നെടുമങ്ങാട് സ്വദേശിനി ബിന്ദുവിന് ആദ്യ കോപ്പി നൽകിയായിരുന്നു പുസ്തക പ്രകാശനം. പുഴുക്കുത്തുകൾ ഒഴിവാക്കിയാൽ ലോകത്തിലെ ഉത്തമ മാതൃകയാകാൻ കേരള പൊലീസിന് കഴിയുമെന്ന് ഹേമചന്ദ്രൻ പറഞ്ഞു. എം.ജി. രാധാകൃഷ്ണൻ പുസ്തക പരിചയം നടത്തി. ഡി.സി ബുക്‌സ് സി.ഇ.ഒ രവി ഡി.സി സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |