
ന്യൂഡൽഹി: ഒരു ദിവസം വൈകിയെങ്കിലും 12-ാം ക്ളാസ് പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ പോർട്ടലിൽ വെരിഫിക്കേഷനായി 4,924 അപേക്ഷകളും പുനർമൂല്യ നിർണയത്തിനായി 39,056 അപേക്ഷകളും സ്വീകരിച്ചു. ഇന്നലെ രാവിലെ 9:30 വരെ, ഏകദേശം 40,000 വിദ്യാർത്ഥികൾ പോർട്ടൽ പ്രയോജനപ്പെടുത്തി.
പ്ലാറ്റ്‌ഫോം സുരക്ഷിതമായി നിലനിറുത്താനും തടസം ഒഴിവാക്കാനും പോർട്ടൽ, സാങ്കേതിക ടീമുകളുടെ നിരന്തര നിരീക്ഷണത്തിലാണെന്നും സി.ബി.എസ്.ഇ അറിയിച്ചു. പോർട്ടലിൽ പണമിടപാടിന് എസ്.ബി.ഐ, കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ പേയ്‌മെന്റ് ഗേറ്റ്‌വേകൾ സജ്ജമാക്കി. ഈ ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർക്കും പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിക്കാം.
ഏകാംഗ സമിതി തെളിവെടുപ്പ്
12ാം ക്ളാസ് ഉത്തരക്കടലാസുകളുടെ ഓൺസ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) കരാർ നൽകിയതിലെ ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഏകാംഗ സമിതി തെളിവെടുപ്പ് തുടങ്ങി. കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷൻ ചെയർപേഴ്സൺ എസ്.രാധ ചൗഹാനാണ് അന്വേഷണച്ചുമതല. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും അവർ സഹായം തേടും. സർക്കാർ ജീവനക്കാരുടെ കർമ്മശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷനും പിന്തുണ നൽകും. ഒരു മാസത്തിനുള്ളിൽ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കണം.
ചോദ്യപേപ്പർ വിവാദങ്ങളെ തുടർന്ന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് സി.ബി.എസ്.ഇ തലപ്പത്ത് അഴിച്ചുപണി നടത്തിയത്. ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും മാറ്റി. പകരം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥൻ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ ചെയർമാനായും വരുൺ ഭരദ്വാജിനെ സെക്രട്ടറിയായും നിയമിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |