കോട്ടയം : പാചക വാതക വില വർദ്ധനയ്ക്കിടെ പഞ്ചസാരയ്ക്കും, മുട്ടയ്ക്കും കൂടി വിലകൂടിയതോടെ താളംതെറ്റുകയാണ് ബേക്കറി വ്യവസായം. പഞ്ചസാരയുടെ മൊത്തവില കിലോയ്ക്ക് 50 ഉം, മുട്ടയ്ക്ക് 7.50 രൂപയും കടന്നു.
കേക്ക്, ബിസ്‌ക്കറ്റ്, ലഡു, ജിലേബി പോലെയുള്ള പലഹാരങ്ങളുടെ ഉത്പാദനത്തിന് മുട്ടയും പഞ്ചസാരയും കൂടിയേ തീരൂ. കഴിഞ്ഞയാഴ്ച വരെ 44 രൂപയായിരുന്നു പഞ്ചസാരയ്ക്ക്. പലഹാരങ്ങളുടെ വിലവർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. ജന്മദിനം പോലെയുള്ള, കേക്കും മധുര പലഹാരങ്ങളും ഒഴിച്ചുനിറുത്താൻ സാധിക്കാത്ത ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഇതോടെ ചെലവേറും.
കോഴിത്തീറ്റയ്ക്ക് വില വർദ്ധിച്ചതോടെയാണ് മുട്ട വിലയും കൂടിയത്. 50 കിലോ വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ വരെയാണ് വില. ഒറ്റയടിക്ക് വർദ്ധിച്ചത് 500 രൂപ. കോഴിയിറച്ചി വിലയും ഉയരുകയാണ്. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള നാടൻ മുട്ടയുടെ വില 10 രൂപയായി. തമിഴ്നാട്ടിലെ നാമക്കലിൽനിന്നുള്ള മുട്ടവരവും കുറഞ്ഞു.
എഥനോളിനായി കരിമ്പ്
ഇ 20 പെട്രോളിനായി എഥനോൾ ഉത്പാദിപ്പിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പഞ്ചാസാര മൊത്ത വ്യാപാരികൾ പറയുന്നത്. എഥനോൾ നിർമ്മാണത്തിന് അത്യാവശ്യമാണ് കരിമ്പ്. പഞ്ചസാര ഉത്പാദനത്തിന്റെയും പ്രധാന അസംസ്‌കൃത വസ്തു കരിമ്പാണ്. കേന്ദ്രനയമനുസരിച്ച് പെട്രോൾ ആവശ്യത്തിന് എഥനോൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കണം. എന്നാൽ മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന കരിമ്പ് പഞ്ചസാര, എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്നു. ജൂലായ് മുതൽ സെപ്തംബർ വരെ കരിമ്പിന്റെ വിളവെടുപ്പ് സീസണല്ല. ശേഖരിച്ച് വച്ചിരിക്കുന്നവയാണ് ഉപയോഗിക്കുന്നത്.
ഹോട്ടലുകളിൽ ഓംലെറ്റ് വില കൂട്ടി
ഡബിൾ ഓംലെറ്റിന് 40 രൂപ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |