കണ്ണൂർ: നഴ്സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർക്ക് ഒരു വധുവിനെ വേണം. അതിനായി ഇലക്ട്രിക് പോസ്റ്റുകളിൽ പോസ്റ്റർ പതിച്ച് കാത്തിരിക്കയാണദ്ദേഹം. അതും 9 ഭാഷകളിൽ. വിവാഹം ശരിയാക്കാൻ സഹായിക്കുന്നവർക്ക് 20,000 രൂപ പാരിതോഷികവും നൽകും!
കാസർകോട് പെരിയ നഴ്സിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ, ചെറുപുഴ സ്വദേശി കെ.കെ. അജിത് കുമാർ എന്ന 43കാരനാണ് കഥാനായകൻ. അഞ്ച് ബിരുദാനന്തര ബിരുദങ്ങൾ. സ്ഥിരവരുമാനമുള്ള ജോലി. മാന്യമായ കുടുംബപശ്ചാത്തലം. എന്നിട്ടും ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയുന്നില്ല. എം.എസ്‌സി നഴ്സിംഗ്, എം.എ സോഷ്യോളജി, എം.എസ്‌സി സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ ബിരുദങ്ങൾ നേടിയ ആൾകൂടിയാണ് അജിത് കുമാർ. മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ആസാമി, നേപ്പാളി, ഒഡിയ, പഞ്ചാബി, മറാത്തി ഭാഷകളിലാണ് പോസ്റ്റർ തയ്യാറാക്കിയത്, ഇത് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും വിതരണം ചെയ്തു.
കോടതി കയറിയ മാട്രിമോണി
വാക്കു നൽകി ചതിച്ച പത്തിലധികം മാട്രിമോണികൾക്കെതിരെ അജിത് ഇതിനകം കോടതി കയറി. അതിന് രണ്ടു ലക്ഷത്തിലധികം രൂപ ചെലവായി, 2009ൽ കോഴിക്കോട് ആസ്ഥാനമായ ഒരു മാട്രിമോണി സ്ഥാപനത്തിൽ 2000 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്തു. കാത്തിരിക്കുക, വിവാഹം ദൈവനിയോഗമാണ് എന്നൊക്കെയുള്ള ഉപദേശങ്ങളായിരുന്നു മറുപടി. പിന്നീട് പത്തോളം വിവാഹ ബ്യൂറോകളിൽ രജിസ്റ്റർ ചെയ്തു. ഫീസ് നൽകി കാത്തിരുന്നു. നത്തിംഗ് ഹാപ്പൻഡ്. തുടർന്ന് വിവാഹ ബ്യൂറോകൾക്കെതിരെ പരാതി നൽകി. അഞ്ചിടത്ത് നഷ്ടപരിഹാരം കിട്ടി. മകന്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിവച്ച് കഴിഞ്ഞ വർഷം നവംബറിൽ പിതാവ് മരിച്ചു. വധുവിനായുള്ള അന്വേഷണം തുടരുകയാണ് അജിത് കുമാർ.
''നമ്പർ കണ്ട് കളിയാക്കാൻ പരിചയക്കാർ വരെ വിളിക്കാറുണ്ട്. അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. അമ്മയ്ക്ക് പ്രായമായി. നല്ലൊരു ജീവിതപങ്കാളി വേണം. അതാണ് ആകെ ആഗ്രഹം.
-കെ.കെ. അജിത് കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |