
മേപ്പാടി: മുണ്ടക്കെെ ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിന് 23 ദിവസം ബാക്കിനിൽക്കെ വീണ്ടുമെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് മേപ്പാടി. മുണ്ടക്കെെയിലും ചൂരൽമലയിലുമായി 2024 ജൂലായ് 30ന് ഉണ്ടായ ദുരന്തത്തിൽ 298 പേരാണ് മരിച്ചത്. കണ്ടെത്താനാകാതെ 32 പേർ വേറെയും. ദുരന്തത്തിനു ശേഷം മാസങ്ങളോളമെടുത്താണ് പുനരധിവാസ പ്രവർത്തനം തുടങ്ങിയത്. ഇപ്പോഴും അത് തുടരുകയാണ്. അതിനിടെയാണ് വീണ്ടുമൊരു ദുരന്തം. ഇതോടെ ചൂരൽമല പ്രദേശത്തുള്ള നിരവധി കുടുംബങ്ങൾ വീണ്ടും ഒറ്റപ്പെട്ടു. മീനാക്ഷി പാലം മാത്രമാണ് ഈ മേഖലയിലെത്താനുള്ള ഏക മാർഗം. ഈ പാലത്തിന്റെ വശത്താണ് മണ്ണ് ഒലിച്ചെത്തി കുമിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള റോഡും മണ്ണ് വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി ആവശ്യങ്ങൾക്കായി ചൂരൽമലയിൽ നിന്ന് മേപ്പാടിയിലെത്തിയവർ തിരികെ പോകാനാവാതെ വലഞ്ഞു. പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ വീടുകളിലെത്താമെന്ന പ്രതീക്ഷയിൽ ഇന്നലെ വെെകിയും അവർ കാത്തുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |