ലോകത്തുടനീളമുള്ള കോടിക്കണക്കിന് ജനങ്ങൾ സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്. അതിനാൽത്തന്നെ ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും ഇപ്പോൾ വർദ്ധിച്ചുവരികയാണ്. തട്ടിപ്പുകളുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ടെങ്കിലും ഓരോ ദിവസവും പുത്തൻ രീതികളാണ് തട്ടിപ്പുകാർ സ്വീകരിക്കുന്നത്. എഐയുടെ കൂടി വരവോടെ യാഥാർത്ഥ്യമേതെന്ന് പോലും തിരിച്ചറിയാനാകാതെ സാധാരണക്കാർ തട്ടിപ്പിനിരയാവുകയാണ്.
ഫോണുകളിൽ ഏറ്റവുമധികം സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ബ്രാൻഡാണ് ആപ്പിൾ. ഇപ്പോഴിതാ പെഗാസസ് പോലെയുള്ള സ്‌പൈ വെയർ ഭീഷണികളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം നൽകാനുള്ള സംവിധാനം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. ഇനിമുതൽ സ്‌പൈവെയർ ഭീഷണി സംബന്ധിച്ച ആപ്പിളിന്റെ മുന്നറിയിപ്പ് ഐഫോണിന്റെ ലോക്ക് സ്‌ക്രീനിലും സെറ്റിംഗ്‌സിലും നേരിട്ട് കാണാനാകും. പുതിയ സുരക്ഷാ അപ്‌ഡേറ്റ് അനുസരിച്ചുള്ള മുന്നറിയിപ്പുകൾ ഈ ആഴ്‌ച മുതൽ 110 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ആപ്പിൾ അയച്ചുതുടങ്ങി.
സ്‌പൈവെയർ ആക്രമണങ്ങൾക്ക് ഇരയായ ഉപയോക്താക്കളെ ഉടൻ വിവരമറിയിക്കാനും സഹായിക്കാനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ ബഹുഭൂരിപക്ഷം ഉപയോക്താക്കളെയും ബാധിക്കില്ലെന്നും ആപ്പിൾ ഉറപ്പുനൽകി. ഇത്തരം ആക്രമണങ്ങൾ വിവിധ രാജ്യങ്ങളിലെ സർക്കാർ അനുകൂല ഹാക്കർമാരുടെയും അവർക്കായി സ്‌പൈവെയർ നിർമിക്കുന്ന സ്വകാര്യ കമ്പനികളുമായും ബന്ധപ്പെട്ട് നടക്കുന്നവയാണ്. ഇത് മുൻകാല അനുഭവങ്ങളിൽ നിനന് വ്യക്തമായിട്ടുള്ളതാണെന്നും ആപ്പിൾ വിശദീകരിച്ചു.
എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് ഇതിന് ഉദാഹരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്‌ട്രീയക്കാർ, നയതന്ത്രജ്ഞർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന കാര്യവും കമ്പനി അറിയിച്ചു.
ഇനിമുതൽ മുന്നറിയിപ്പ് നേരിട്ട് ഐഫോണിന്റെ ലോക്ക് സ്‌ക്രീനിലേക്കാണ് അയക്കുന്നത്. സെറ്റിംഗ്‌സിലും ഇത് ദൃശ്യമാകും. ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് എത്രയുംവേഗം കാണാൻ കഴിയുന്നതിനും തുടർനടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണിത്. ആപ്പിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ - മെയിൽ വിലാസത്തിലും കമ്പനി സന്ദേശം അയക്കും. അതേസമയം, ആപ്പിളിന്റെ യഥാർത്ഥ അറിയിപ്പുകൾ ഒരിക്കലും ഉപയോക്താക്കളോട് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഫയൽ തുറക്കാനോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ പാസ്‌വേർഡ് വെരിഫിക്കേഷൻ കോഡ് പങ്കിടാനോ ആവശ്യപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.
Apple is strengthening iPhone security against sophisticated spyware threats such as Pegasus. Users in 110 countries will receive spyware warnings directly on their lock screens, Settings, and Apple-linked email addresses. The alerts are designed to help targeted users respond quickly. Apple says such attacks are rare and warns that genuine notifications will never request links, files, app installations, passwords, or verification codes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |