
കൊച്ചി: തോക്കുചൂണ്ടി യുവാക്കളെ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം രൂപയും കാറും കവർന്ന ഗുണ്ടാത്തലവനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. കേസിൽ മട്ടാഞ്ചേരി സബ്ബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന കൊച്ചി വാതുരുത്തി കുട്ടൻപറമ്പിൽ വീട്ടിൽ ഡെൽബിൻ ദേവസിയെ (44) ആണ് ഗുണ്ടാവിരുദ്ധ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് കാപ്പ ചുമത്തിയത്. ഇന്നലെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് ആലപ്പുഴ, എറണാകുളം ജില്ലകളിൽ മയക്കുമരുന്ന വിതരണം ചെയ്യുന്ന 25 പേരടങ്ങുന്ന ഗുണ്ടകളുടെ സംഘത്തലവനാണ് ഡെൽബിൻ. അഹുതാഹിർ (അംബു), ദിലീഷ്, ക്രിസ്റ്റൽ ജോർജ് എന്നിവരാണ് സംഘത്തിലെ മറ്റ് പ്രമുഖർ.
9 കേസുകളിൽ ഒരെണ്ണം കാസർകോഡ്
നിരവധി മയക്കുമരുന്ന്, അടിപിടി, കവർച്ച, വധശ്രമക്കേസുകളിൽ പ്രതിയായ ഡെൽബിന് എറണാകുളം സൗത്ത്, നോർത്ത് (കസബ), ഹാർബർ, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ 9 കേസുകളുണ്ട്. രാസലഹരി വിതരണത്തിന് കാസർകോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായിട്ടുണ്ട്. പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിനും ക്രമസമാധാനത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് കാപ്പ ചുമത്താൻ കൊച്ചി സിറ്റി പൊലീസ് നടപടി സ്വീകരിച്ചത്.
തോക്കുകളുമായി മറ്റൊരു ഗുണ്ട ഒളിവിൽ
ഫെബ്രുവരി 12ന് രാത്രി വെല്ലിങ്ടൺ ഐലൻഡിലെ നടപ്പാതയിൽ നിന്നാണ് ഇടുക്കി സ്വദേശി ആശിഖ്, സുഹൃത്ത് റിയാസ് എന്നിവരെ ഡെൽബിന്റെ നേതൃത്വത്തിൽ 20 അംഗ ഗുണ്ടകൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാർ സഹിതം തട്ടിക്കൊണ്ട് പോയത്. പൂത്തോട്ടയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് മർദ്ദിച്ച് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ശേഷം 14ന് രാത്രി വഴിയോരത്ത് തള്ളി. തങ്ങളുടെ എതിരാളികളായ ലഹരി സംഘങ്ങളെ കാർ ഇടപാടുകാരനായ ആശിഖ് സഹായിക്കുന്നുണ്ടെന്ന സംശയമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. കേസിൽ തിരുവനന്തപുരം വഴുതക്കാട്ട് വാടകവീട്ടിൽ ഒളിവിൽ കഴിയവെയാണ് ഡെൽബിൻ പിടിയിലായത്. 14 പ്രതികൾ ഇതേവരെ അറസ്റ്റിലായി. തോക്കുകൾ കൈവശം വെച്ചിരിക്കുന്ന ദിലീഷ് ഉൾപ്പെടെ 6 പ്രതികൾ ഒളിവിൽ തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |