
കണ്ണൂർ: കുട്ടികളുടെ പ്രശ്നങ്ങൾ നിരീക്ഷിച്ച് ആവശ്യമായ സംരക്ഷണം നൽകാൻ എല്ലാ പഞ്ചായത്തുകളിലെയും വാർഡുകളിൽ ഗ്രാമതല ശിശുസംരക്ഷണ സമിതി രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് അവഗണിച്ച് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും.ആദ്യത്തെ ആവേശത്തിൽ ചിലയിടങ്ങളിൽ സമിതി രൂപീകരിച്ചെങ്കിലും തുടർപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല.അതേസമയം 75 ശതമാനം വാർഡുകളിലും ഇത്തരമൊരും കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ട് പോലുമില്ല.
കുട്ടികൾക്കെതിരെയുള്ള അതിക്രമണം വ്യാപകമായി റിപ്പോർട്ടു ചെയ്യുമ്പോഴാണ് അധികൃതർ മുഖം തിരിച്ച് നിൽക്കുന്നത്
ഗൗരവമേറിയ സാഹചര്യം
സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2016 മേയ് മുതൽ 2026 ഏപ്രിൽ 30 വരെ കണ്ണൂർ സിറ്റി പരിധിയിൽ 969 പോക്സോ കേസുകളും കണ്ണൂർ റൂറൽ പരിധിയിൽ 998 പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ സിറ്റി പരിധിയിലാകട്ടെ എട്ടും റൂറൽ പരിധിയിൽ 11 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരോ വർഷം തോറും കുട്ടികൾക്കെതിരെയുള്ള അതിക്രമം വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന.അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നും ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കേസുകളാണ് ഇതിൽ കൂടുതലും.
കമ്മിറ്റിയുടെ ലക്ഷ്യങ്ങൾ
#കുട്ടികളുടെ അവകാശ സംരക്ഷണനിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കൽ
#വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി ഏകോപനം
#പരിതാപകരമായ ജീവിത സാഹചര്യങ്ങളുള്ള കുട്ടികളെ കണ്ടെത്തി പിന്തുണക്കൽ
#ചൂഷണ രഹിതമായ സമൂഹത്തിന്റെ സൃഷ്ടി
സിസ്റ്റം പ്രവർത്തിക്കുന്നില്ല സാർ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കോ -ചെയർമാനുമായ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കേണ്ടത് ..ഇതിനായി പ്രത്യേക ഫണ്ടും പഞ്ചായത്തുകൾ നീക്കിവയ്ക്കണം. എന്നാൽ നിലവിൽ ഈ ഫണ്ട് കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകാനായി മാത്രമാണ് വിനിയോഗിക്കുന്നത്.ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടാൽ മതിയാകും. ഇത്തരത്തിൽ സി.പി.സി ഇടപെട്ടാൽ ബാലാവകാശ കമ്മിഷനിലേക്ക് വരുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനാകുമെന്ന് കമ്മിഷൻ ചെയർമാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |