
മണിക്കൂറോളം പ്രദേശത്തെ മുൾമുനയിൽ നിർത്തി
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിലെ ജനവാസമേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി തുടരുന്നതിനിടയിൽ
കേളകം അടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഭീതി പരത്തി. അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്താണ് ബുധനാഴ്ച രാത്രിയോടെയാണ് കാട്ടാന എത്തിയത്. അർധരാത്രിയോടെ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് രാജനും ഭാര്യയും മുറ്റത്ത് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീട്ടുമുറ്റത്തെ വാഴകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കാട്ടാന പിഴുതെറിഞ്ഞ് നശിപ്പിച്ചു.മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ആന സമീപത്തെ വനത്തിലേക്ക് തിരികെ മടങ്ങിയത്.
കാട്ടാനയുടെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ആന ഏറെ നേരം വീടിന് ചുറ്റും കറങ്ങിനടന്നത് വീട്ടുകാരെയും സമീപവാസികളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി.
ശാന്തിഗിരിയും പരിസര പ്രദേശങ്ങളും കഴിഞ്ഞ കുറച്ചുകാലമായി അതിരൂക്ഷമായ വന്യജീവി ശല്യത്തിന്റെ പിടിയിലാണ്. ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ നിരന്തരമായി ഇറങ്ങുന്നത് മലയോര മേഖലയിലെ കർഷകരുടെയും നാട്ടുകാരുടെയും സൈ്വരജീവിതത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. കാർഷിക വിളകൾ വലിയ തോതിൽ നശിപ്പിക്കപ്പെടുന്നതിന് പുറമെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗങ്ങൾ എത്തുന്ന സാഹചര്യത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വന്യ മൃഗ ശല്യം രൂക്ഷമായതിനാൽ പ്രദേശ വാസികൾ രാത്രികാല സഞ്ചാരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പകൽ സമയത്ത് പ്രദേശത്ത് ഒറ്റയ്ക്കുള്ള നടത്തവും പ്രദേശവാസികൾ ഒഴിവാക്കി.
വനം വന്യജീവി വകുപ്പ് എവിടെ
മലയോര മേഖലയിൽ വന്യ മൃഗ ശല്യം രൂക്ഷമായി തുടരുമ്പോഴും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം തുടരുകയാണ്. കാട്ടാനയും കാട്ടുപന്നികളും കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് മൂലം കർഷകരുടെ വരുമാനം പാടെ നിലച്ച അവസ്ഥയാണ്. വന്യ മൃഗ ശല്യം കാരണം കൃഷി ചെയ്താൽ ഒന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവിടെ ഒരു കൃഷി ചെയ്താലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് രാജൻ പറഞ്ഞു.മേഖലയിൽ വന്യജീവി ശല്യം കാരണം ടാപ്പിംഗ് അടക്കമുള്ള ഉപജീവനമാർഗം പാടെ നിലച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |