തൊടിയൂർ: ഇടക്കുളങ്ങരയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾ ഓപ്പൺ ആയതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. പൂർണമായും റെയിൽവേയുടെ ഫണ്ട് വിനിയോഗിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇതിന്റെ മുന്നോടിയായി മണ്ണു പരിശോധനയ്ക്കുള്ള പൈലിംഗ് ജോലികൾ നിലവിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.
പദ്ധതിച്ചെലവ് 49.36 കോടി; 750 മീറ്റർ നീളം
ആകെ 49.36 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇരുവശങ്ങളിലേക്കുമായി ആകെ 750 മീറ്റർ നീളത്തിലാണ് മേൽപ്പാലത്തിന്റെ ഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ റെയിൽവേ ലൈനിന് മുകളിലൂടെ കടന്നുപോകുന്ന പ്രധാന ഭാഗത്തിന്റെ നിർമ്മാണം റെയിൽവേ നേരിട്ടാണ് നിർവഹിക്കുക.
ഭൂമി ഏറ്റെടുക്കാൻ 16 കോടി കൈമാറി
മേൽപ്പാല നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകുന്ന വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 16 കോടി രൂപ ബന്ധപ്പെട്ട റവന്യൂ അധികൃതർക്ക് കൈമാറിക്കഴിഞ്ഞു. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതിക നടപടിക്രമങ്ങൾ വരും മാസങ്ങളിൽ പൂർത്തിയാകും.
അടുത്ത രണ്ടു മാസത്തിനുള്ളിൽ ബാക്കി ഔദ്യോഗിക നടപടികൾ കൂടി പൂർത്തിയാക്കി പാലത്തിന്റെ നിർമ്മാണ ജോലികൾ നേരിട്ട് ആരംഭിക്കാൻ കഴിയും.പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.
സി.ആർ.മഹേഷ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |