
എം.ജി സർവകലാശാല യൂണിയൻ നടത്തിയ ദേശീയ സെമിനാറിന്റെ ഫ്ലക്സ് ബോർഡിൽ പാറ്റയുടെ ചിത്രം ചേർത്തത് മാറ്റണമെന്ന വൈസ് ചാൻസലറുടെ മുന്നറിയിപ്പ് കുട്ടി നേതാക്കൾ തള്ളിയതോടെ ദേശീയ സെമിനാറിന് അനുവദിച്ച പണം തിരിച്ചടക്കണമെന്ന എട്ടിന്റെ പണി വൈസ് ചാൻസലർ നടത്തിയെങ്കിലും ഹൈക്കോടതി അത് സ്റ്റേ ചെയ്തതാണ് ചുറ്റുവട്ടത്തെ പുതിയ വിശേഷം. ഡൽഹിയിൽ പാറ്റ പാർട്ടി നടത്തിയ പ്രക്ഷോഭ ശേഷമാണ് എം.ജിയിലെ പോസ്റ്റർ വിവാദമായത്. പാറ്റയുടെ ചിത്രമടങ്ങുന്ന പോസ്റ്ററിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആശയങ്ങളോ പ്രതീകങ്ങളോ വാക്കുകളോ വച്ചിട്ടില്ലെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞിട്ടും പോസ്റ്ററിൽ പൊളിറ്റിക്കൽ ഇമേജ് തന്നെയാണ് ഉപയോഗിച്ചതെന്നായിരുന്നു വൈസ് ചാൻസലറുടെ കണ്ടുപിടിത്തം. 'പാറ്റ കലാ പ്രതീകമാണെന്ന യൂണിയൻ വാദം അംഗീകരിക്കുന്നില്ല. കൊക്രോച്ച് ജനതാ പാർട്ടി എന്താണെന്ന് എല്ലാവർക്കും അറിയാം. സർവകലാശാലാ ഫണ്ട് ഉപയോഗിച്ചുള്ള പരിപാടിയുടെ പ്രചാരണത്തിന് ഒരു വിധ രാഷ്ട്രീയവും പാടില്ലെന്നാണ് ചട്ടം. സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് ഓഡിറ്റ് ഒബ് ജക്ഷൻ വരാം. താൻകുടുങ്ങുമെന്ന വിശദീകരണത്തോടെ അഡ്വാൻസായി നൽകിയ പണം തിരിച്ചടയ്ക്കണമെന്നായിരുന്നു വി.സിയുടെ നിർദ്ദേശം, എന്നാൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി യൂണിയൻ നേതാക്കൾ തിരിച്ചു പണി കൊടുത്തു. ദേശീയ സെമിനാറിനായി 3.75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതിൽ 2.81 ലക്ഷം രൂപ അഡ്വാൻസായി യൂണിയന് നൽകിയിരുന്നു. വെള്ളപ്പൊക്കത്തിന്റെ അവധിക്കിടയിൽ വി.സിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും പരിപാടി ബഹിഷ്ക്കരിച്ചെങ്കിലും ത്രിദിന സെമിനാർ പറഞ്ഞ സമയത്ത് യൂണിയൻ നടത്തി. വിദ്യാർത്ഥികളിൽ നിന്ന് പിരിക്കുന്ന പണമാണ് യൂണിയൻ ഫണ്ട്. അത് തിരിച്ചടക്കണമെന്നു പറയാൻ വി.സിയ്ക്ക് അധികാരമില്ലെന്ന യൂണിയന്റെ വാദം കോടതി അംഗീകരിച്ചു. സെനറ്റിലേക്ക് ആർ.എസ്.എസ് ബന്ധമുള്ളവരെ നേമിനേറ്റ് ചെയ്തതിന് വി.സിക്കെതിരെ നേരത്തേ എസ്.എഫ്. ഐ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പോസ്റ്റർ വിവാദം. മഹാത്മാവിന്റെ പേരിട്ട സർവകലാശാലയിൽ നാളിതുവരെ പല വി.സിമാരും യൂണിയൻ നേതാക്കളുടെ മുഷ്ക്കിനു മുന്നിൽ മുട്ടുമടക്കുന്നവരായിരുന്നു. എന്നാൽ ആദ്യമായാണ് വി.സിക്കെതിരെ വിദ്യാർത്ഥികളുടെ കോടതി കയറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |