
കോട്ടയം: ഓണക്കാലത്ത് പൈനാപ്പിൾ വില ശരവേഗത്തിൽ കുതിച്ചുയർന്നു എന്നത് ശരിതന്നെ. വില ഉയർന്നപ്പോൾ അതിന്റെ ഗുണം കർഷകനല്ല മറിച്ച് ഇടനിലക്കാർക്ക് ലഭിച്ചു എന്നതാണ് യാഥാർത്ഥ്യം. തിരുവോണത്തലേന്നുൾപ്പെടെ ജില്ലയിലെ പല കടകളിലും പൈനാപ്പിൾ കിലോയ്ക്ക് 120 രൂപയ്ക്ക് വരെ വിറ്റു. പക്ഷേ കർഷകന് ലഭിച്ചതാകട്ടെ പരമാവധി 62 രൂപ മാത്രം. വിലയിലെ ഈ അന്തരമാണ് ഇടനിലക്കാരുടെ കൊള്ളലാഭത്തിലേക്ക് വിരൽചൂണ്ടുന്നത്. ഓണസീസണിലെ വിലവർദ്ധന കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താൻ സഹായകമായെങ്കിലും ചില്ലറ വിപണിയിലെ അമിതവിലയുടെ നേട്ടം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് കർഷകർ തുറന്നടിക്കുന്നു.
പ്രാദേശിക വിപണിയിൽ വില: 120 രൂപ
15 വർഷത്തിനിടെ ഉയർന്ന വില
ഓണസീസണിൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പൈനാപ്പിൾ കർഷകർ. കഴിഞ്ഞവർഷം 32 രൂപ ലഭിച്ച സ്ഥാനത്ത് പഴുത്ത കൈതച്ചക്കയ്ക്ക് ഏതാനും ദിവസങ്ങളായി കിലോയ്ക്ക് 62 രൂപയാണ് കർഷകർക്ക് ലഭിച്ചത്. പച്ച സ്‌പെഷ്യൽ ഗ്രേഡിന് 52 രൂപയും സാധാരണ പച്ചയ്ക്ക് 50 രൂപയുമായിരുന്നു വില. ഏതാനും ആഴ്ചകളായി വാഴക്കുളം മാർക്കറ്റിൽ പഴുത്ത പൈനാപ്പിളിന് 53 രൂപയായിരുന്നു വില. 17 മുതൽ ദിവസേന ഓരോ രൂപ വീതം വർദ്ധിച്ച് വില 62 രൂപയിലെത്തി.
ഇരട്ടി വർദ്ധന
വാഴക്കുളത്ത് വില ഉയർന്നതിന്റെ ഇരട്ടിയിലേറെ വർദ്ധനയാണ് പ്രാദേശിക വിപണികളിൽ രേഖപ്പെടുത്തിയത്. ഓണത്തിന് ഒരാഴ്ച മുൻപ് 70 മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് ഒടുവിൽ കിലോയ്ക്ക് 120 രൂപ വരെയായി. ചില്ലറ വിപണിയിൽ 120 രൂപയ്ക്ക് വിറ്റതിൽ നിലവാരം കുറഞ്ഞ ഇനങ്ങളുമുണ്ട്.
ഉത്പാദനം കുറഞ്ഞത് തിരിച്ചടി
1മേയ് മുതൽ ജൂലായ് വരെ പൈനാപ്പിൾ കർഷകർക്ക് നേരിട്ടത് കനത്തനഷ്ടം
2ഉത്പാദനം കുറഞ്ഞതിനൊപ്പം കായയുടെ തൂക്കം കുറഞ്ഞതും തിരിച്ചടിയായി
3ഉത്തരേന്ത്യയിലേക്ക് ആവശ്യത്തിന് പൈനാപ്പിൾ കയറ്റി അയയ്ക്കാനും കഴിഞ്ഞില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |