കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായി ഒരു വർഷമാകാറായിട്ടും സംരക്ഷണ പ്രവൃത്തി ഇപ്പോഴും തീരുമാനത്തിൽ. ഗ്യാബിയോൺ വല ഉപയോഗിച്ച് സംരക്ഷണം ഒരുക്കാനായിരുന്നു തീരുമാനം. ഇതിനായി വല ഉൾപ്പെടെ എത്തിച്ചെങ്കിലും പ്രവൃത്തി മാത്രം നടന്നില്ല. കഴിഞ്ഞ മഴക്കാലത്താണ് വ്യൂ പോയിന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. പ്രദേശം സന്ദർശിച്ച വിദഗ്ദ്ധസംഘം തുടർന്നും അപകട സാദ്ധ്യത ഉണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കിയില്ലെങ്കിൽ പാറ ഉൾപ്പെടെ അടർന്നു വീഴാൻ ഇടയുണ്ടെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞമാസം മണ്ണ് നീക്കൽ ആരംഭിച്ചെങ്കിലും
തുടർ പ്രവൃത്തികൾ ഉണ്ടായില്ല. കഴിഞ്ഞ സെപ്തംബറിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഒരാഴ്ച കാലമാണ് ഗതാഗതം പൂർണമായും നിലച്ചത്.
ഇതിനിടയിൽ മൂന്ന് തവണ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി. വലിയ പാറകൾ ഉൾപ്പെടെ റോഡിലേക്ക് അടർന്നു വീണു. ഇതിനുപിന്നാലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, പൊതുമരാമത്ത് ,റവന്യൂ , വനം ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്തസംഘം പ്രദേശത്ത് പരിശോധന നടത്തി. ഗാബി മാതൃകയിൽ വല കെട്ടിയാൽ മണ്ണിടിച്ചിൽ കുറച്ചെങ്കിലും തടയാൻ ആകുമെന്നായിരുന്നു വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനിടയില്ല. വീതി കുറഞ്ഞ 6, 7, 8 വളവുകളിൽ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ആറാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്കയായി. ഇവിടുത്തെ മണ്ണ് നീക്കൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അപകട സാദ്ധ്യത മുന്നിൽക്കണ്ട് മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽസമയം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തിപ്പെട്ടാൽ ചുരത്തിലെ ഗതാഗതം കൂടുതൽ പ്രയാസകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |