സുൽത്താൻ ബത്തേരി: മുത്തങ്ങ ചിറമൂലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തി പ്രദേശത്ത് വിലസുന്ന കടുവയ്ക്ക് ശൗര്യംകുറയുന്നില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ട് ആടുകളെയാണ് കടുവ ഭക്ഷിച്ചത്. കഴിഞ്ഞ ദിവസവും മേയാൻവിട്ട ആടിനെ ഉടമസ്ഥന്റെ മുന്നിൽ വച്ചാണ് പിടികൂടിയത്. ചിറമൂലയിലെ ആടുകളെയാണ് കടുവ ഭക്ഷണമായി കണ്ടിരിക്കുന്നത്. കടുവയെ കൂട് വച്ച് പിടികൂടണമെന്നും നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നുമാണ് ആവശ്യം. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ചിറമൂല ഉന്നതിയിൽ കടുവ എത്താൻ തുടങ്ങിയത്. ഉന്നതിയിൽ പലവിധമുള്ള വളർത്തുമൃഗങ്ങളുണ്ടെങ്കിലും കടുവയ്ക്ക് ആടിനോടാണ് പ്രിയം. ഉന്നതിവാസികളായ കറുപ്പുട്ടി, പാഞ്ചാലി എന്നിവരുടെ മൂന്ന് വീതം ആടുകളെയും മാരൻ, ശ്രീധരൻ എന്നിവരുടെ ഓരോ ആടുകളെയുമാണ് കടുവ കൊന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം ഉന്നതിക്ക് സമീപത്തെ വനാതിർത്തിയിൽ മേയാൻ വിട്ടിരുന്ന ആടിനെയാണ് ഉടമ കറുപ്പുട്ടിയുടെ മുന്നിൽവച്ച് പിടികൂടിയത്.
കടുവ ആക്രമണം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകുന്നില്ലെന്നാണ് ഉന്നതിവാസികൾ പറയുന്നത്. കടുവ ഭീതികാരണം പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് ഇവിടെയുള്ളവർ. ഇതിനുപുറമെ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കടുവയുടെയും ആനയുടെയും ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിനെതിരെ ശക്തമായ അമർഷമാണ് പ്രദേശത്ത് ഉയരുന്നത്. ഈ സാഹചര്യത്തിൽ കാട്ടാനശല്യത്തിന് പരിഹാരം കാണുകയും കടുവയെ കൂട് വച്ച് പിടികൂടണമെന്നുമാണ് ഉന്നതി നിവാസികൾ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |