
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) നടപ്പുസാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ റെക്കാഡ് അറ്റാദായം കൈവരിച്ചു. മികച്ച പ്രവർത്തന ലാഭവും വായ്‌പകളുടെ ചെലവ് കുറഞ്ഞതുമാണ് ബാങ്കിന് കരുത്തായത്. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർദ്ധിച്ച് 21,121 കോടി രൂപയായി. പ്രവർത്തന ലാഭം 9.77 ശതമാനം വാർഷിക വളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 14.88 ശതമാനം വർദ്ധനയോടെ 46,992 കോടി രൂപയായി. ബാങ്കിന്റെ ആഭ്യന്തര അറ്റ പലിശ മാർജിൻ മൂന്ന് ശതമാനമായി. മൊത്തം ബിസിനസ് 110 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 60 ലക്ഷം കോടിയും വായ്പകൾ 50 ലക്ഷം കോടി രൂപയും കടന്നു. 'ഡിജിറ്റൽ ഫസ്റ്റ്, കസ്റ്റമർ ഫസ്റ്റ്, നേഷൻ ഓൾവേയ്സ്' എന്ന തത്വമാണ് എസ്.ബി.ഐയെ നയിക്കുന്നതെന്ന് ചെയർമാൻ സി.എസ്. ഷെട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |