
ഇലക്ട്രോണിക്സ്, പെട്രോളിയം മേഖലകൾ കരുത്തായി
കൊച്ചി: ആഗോള വ്യാപാര മേഖലയിലെ അനിശ്ചതിത്വങ്ങൾക്കിടെയിലും ഇന്ത്യൻ ഉത്പന്ന കയറ്റുമതി ജൂലായിൽ റെക്കാഡ് ഉയരത്തിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം ഇന്ത്യയുടെ മർച്ചൻഡൈസ്‌ഡ് കയറ്റുമതി 19.6 ശതമാനം വളർച്ചയോടെ മുൻവർഷത്തെ 3,698 കോടി ഡോളറിൽ നിന്ന് 4,424 കോടി ഡോളറിലെത്തി. ഇലക്ട്രോണിക്‌സ്, പെട്രോളിയം, എൻജിനിയറിംഗ് ഉത്പന്നങ്ങളാണ് ജൂലായിൽ കയറ്റുമതി വളർച്ചയ്ക്ക് പ്രധാന കരുത്തായത്.
ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 17 ശതമാനം വർദ്ധിച്ച് 17,378 കോടി ഡോളറിലെത്തി. സേവനങ്ങൾ ഉൾപ്പെടെ മൊത്തം കയറ്റുമതി ഇക്കാലയളവിൽ 13.16 ശതമാനം ഉയർന്ന് 31,642 കോടി ഡോളറായി, സേവന മേഖലയിൽ മാത്രം 6,917 കോടി ഡോളറിന്റെ വ്യാപാര മിച്ചം ഇന്ത്യയ്ക്ക് നേടാനായി. ജൂലായിലെ ഇറക്കുമതി 7,622 കോടി ഡോളറും വ്യാപാര കമ്മി 3,198 കോടി ഡോളറുമാണ്. ഏപ്രിൽ-ജൂലായ് മർച്ചൻഡൈസ്‌ഡ് വ്യാപാര കമ്മി 11,860 കോടി ഡോളറിലെത്തി. കയറ്റുമതി റെക്കാഡിലെത്തമ്പോഴും ഇറക്കുമതിയും കുത്തനെ കൂടുന്നതാണ് വലിയ വെല്ലുവിളി.
ജൂലായിലെ കയറ്റുമതിയിലെ താരങ്ങൾ
ഉത്പന്നം: വളർച്ച: മൂല്യം
ഇലക്ട്രോണിക്സ്: 57.4%: 592 കോടി ഡോളർ
പെട്രോളിയം ഉത്പന്നങ്ങൾ: 67.6%: 692 കോടി ഡോളർ
എൻജിനിയറിംഗ് ഉത്പന്നങ്ങൾ: 17.7%: 1,224 കോടി ഡോളർ
കെമിക്കൽസ്: 14.4%: 280 കോടി ഡോളർ
അമേരിക്ക പ്രധാന കയറ്റുമതി കേന്ദ്രം
ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ അമേരിക്കയിലേക്കാണ് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി നടത്തിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതി മുൻവർഷം ഇതേകാലയളവിലെ 3,348 കോടി ഡോളറിൽ നിന്ന് 3,449 കോടി ഡോളറായി വർദ്ധിപ്പിച്ചു. യു.എ.ഇ 1,122 കോടി ഡോളർ കയറ്റുമതിയുമായി രണ്ടാം സ്ഥാനത്തെത്തി. സിംഗപ്പൂർ 811 കോടി ഡോളർ കയറ്റി അയച്ച് മൂന്നാം സ്ഥാനത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |