
ന്യൂഡൽഹി: നീറ്റിന് പിന്നാലെ നിഫ്റ്റ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി) പ്രവേശന പരീക്ഷാ ഫലത്തിലും ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിൽ സ്കോറുകൾ, അറ്റൻഡൻസ് റെക്കോർഡ്, ബയോമെട്രിക് പരിശോധന എന്നിവയിൽ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം.
ജൂൺ 3നാണ് നിഫ്റ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഫലങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിരവധി വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധവുമായി മുന്നോട്ടുവരികയായിരുന്നു. പരീക്ഷയ്ക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ആബ്സെന്റ് രേഖപ്പെടുത്തിയിരിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. ബിഡെസ് പരീക്ഷയുടെ ഭാഗമായ സിറ്റുവേഷൻ ടെസ്റ്റ് എഴുതാത്തവർക്ക് പരീക്ഷയിൽ മാർക്ക് ലഭിച്ചതായും പരാതിയുണ്ട്. ചില പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധനകൾ കൃത്യമായി നടന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
അതേസമയം, വിദ്യാർത്ഥികളുടെ ആരോപണങ്ങളെ എന്‍ടിഎ തള്ളി. പരീക്ഷാ ഫലത്തിൽ വ്യാപക ക്രമക്കേടോ സാങ്കേതിക തകരാറോ ഉണ്ടായിട്ടില്ലെന്നാണ് എൻടിഎയുടെ പ്രതികരണം. ആകെയുള്ള പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 15 പേർ മാത്രമാണ് പരാതിയുമായി നേരിട്ട് സമീപിച്ചതെന്ന് വ്യക്തമാക്കിയ എൻടിഎ ഈ പരാതികളെല്ലാം പരിഹരിച്ചതായും അവകാശപ്പെട്ടു. എന്നാൽ തങ്ങളുടെ ഇമെയിലുകൾക്കും ഫോൺകോളുകൾക്കും എൻടിഎയിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ഭൂരിഭാഗം വിദ്യാർത്ഥികളുടെയും ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |