
ഹെൽസിങ്കി: യുഎസിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ചും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രതിരോധിച്ചും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. 2022ലെ യുക്രെയിൻ ആക്രമണത്തിനുശേഷമാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. ഈ സമയം യുക്രെയിൻ അധിനിവേശത്തിൽ പ്രതികരിച്ച് അമേരിക്ക റഷ്യൻ എണ്ണയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഫിൻലൻഡ് സന്ദർശനത്തിനിടെ ഒരു ഔദ്യോഗിക പരിപാടിയിൽ സംസാരിക്കവേയായിരുന്നു വിഷയത്തിൽ ജയ്‌ശങ്കറിന്റെ പ്രതികരണം.
'എണ്ണ വിപണിയെ സ്ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യയോട് പ്രത്യേകമായി ആവശ്യപ്പെടുകയായിരുന്നു. വിലയും ലഭ്യതയും അനുസരിച്ചാണ് ഞാൻ എണ്ണ വാങ്ങുന്നത്. ആ സമയത്ത് യൂറോപ്പുകാർ മിഡിൽ ഈസ്റ്റിൽ നിന്ന് എണ്ണ വാങ്ങുകയായിരുന്നതിനാൽ വിപണിയിൽ ലഭ്യമായ എണ്ണയിൽ നല്ലൊരു പങ്കും റഷ്യയിൽ നിന്നുള്ളതായിരുന്നു. അതിനാൽ സാഹചര്യങ്ങൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് നമ്മുടെ മേൽ ആദ്യം തീരുവ ചുമത്തിയ യുഎസ് പിന്നീട് ഉപരോധങ്ങൾ പിൻവലിച്ചു. ഇവിടെ എന്തെങ്കിലും മഹത്തായ തത്വം ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ല'- ജയ്‌ശങ്കർ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയും ഇന്ത്യയും തമ്മിലെ വ്യാപാര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. റഷ്യൻ എണ്ണ വാങ്ങിയതിനുള്ള 25 ശതമാനം പിഴയും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്ക റഷ്യൻ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങൾ നീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |