
ന്യൂഡൽഹി: സാമാജികരുടെ കൊഴിഞ്ഞുപോക്കും വിമതനീക്കവും കൊണ്ട് പൊറുതിമുട്ടിയ തൃണമൂൽ കോൺഗ്രസിനോട് സഹകരിച്ച് പ്രവർത്തിക്കാൻ അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്‌ച ഡൽഹിയിലെ ജൻപഥ് വസതിയിൽ സോണിയാ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജിയും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിലാണ് മമതയോട് സോണിയ ആവശ്യം മുന്നോട്ടുവച്ചത്. തിങ്കളാഴ്‌ച ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ മമത രാജ്യതലസ്ഥാനത്ത് എത്തിയതായിരുന്നു. യോഗശേഷമാണ് കഴിഞ്ഞ ദിവസം സോണിയയെ കണ്ടത്. ഇന്ന് മമതാ ബാനർജി, മരുമകനും ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജി എന്നിവർ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിനിടെ തൃണമൂൽ കോൺഗ്രസിൽ ലയിക്കാനൊരുങ്ങുകയാണെന്ന് പ്രചാരണമുണ്ടായി. എന്നാൽ ഇരുപാർട്ടി നേതൃത്വവും അത് നിഷേധിച്ചു.
ബിജെപിയ്‌ക്കെതിരായ പോരാട്ടത്തിൽ തൃണമൂലിന്റെ ശക്തമായ പിന്തുണക്കും പ്രതിപക്ഷ സഖ്യത്തിൽ ചേർന്ന് പ്രവർത്തിക്കാനുമാണ് സോണിയ ആവശ്യപ്പെട്ടതെന്നാണ് സൂചന. രാഹുൽ ഗാന്ധിയുമായി അഭിഷേക് ബാനർജി നടത്തിയ ചർച്ചയിൽ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനും 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്. മുൻപ് കോൺഗ്രസടക്കം പ്രതിപക്ഷ കക്ഷികളിലെ പാർട്ടികളെ പരസ്യമായി വിമർശിച്ചിരുന്ന മമത ഇപ്പോൾ പ്രതിപക്ഷ കക്ഷികൾ തമ്മിൽ പരസ്യമായി വിമർശിക്കുന്നത് നിർത്തണം എന്ന അഭിപ്രായക്കാരിയാണ്. ഭരണം നഷ്‌ടപ്പെട്ട് ഉൾപാർട്ടി പോരുണ്ടായതോടെ നിയമസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും മറുകണ്ടം ചാടുന്ന സ്ഥിതിയാണ് തൃണമൂലിലുള്ളത്. ഇതിനിടെയാണ് മമത കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |