
ന്യൂഡൽഹി : ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഇന്ധനവില വർദ്ധിക്കുന്നതിനിടെ ഇന്ത്യക്ക് ശുഭവാർത്തയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടത്തിയ പര്യവേക്ഷണത്തിൽ ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തി. ഇന്ത്യയുടെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്തൻ ദൗത്യത്തിലാണ് സുപ്രധാന നേട്ടം. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് 15കി.മീ. അകലെ 355മീറ്റർ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഖനന കേന്ദ്രമായ 'ശ്രീ വിജയപുരം -3'ലാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ഇവിടെ 1,900 മീറ്ററിലധികം ആഴത്തിൽ പര്യവേഷണം നടത്തിയിരുന്നു. കണ്ടെത്തിയ പ്രകൃതിവാതകത്തിന്റെ ഘടനയും കലോറിഫിക് മൂല്യവും വിലയിരുത്തുന്നതിനായി പരിശോധനകൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ അതിർത്തിയിലെ ആഴക്കടൽ പര്യവേഷണത്തിനുള്ള 'സമുദ്ര മന്തൻ മിഷൻ' (നാഷണൽ ഡീപ് വാട്ടർ എക്സ്പ്ലോറേഷൻ മിഷൻ) പ്രകാരമാണ് ആൻഡമാനിൽ ഓയിൽ ഇന്ത്യയുടെ നടപടികൾ. നിലവിൽ കുഴിച്ച മൂന്ന് പര്യവേക്ഷണ ഖനികളിൽ രണ്ടിലും ഹൈഡ്രോകാർബൺ സാന്നിദ്ധ്യം കണ്ടെത്തിയതായി പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സമുദ്ര മന്തൻ മിഷൻ പ്രഖ്യാപിച്ചത്. ആഗോളതലത്തിലുള്ള ആഴക്കടൽ പര്യവേക്ഷണ വിദഗ്ദ്ധരുടെ സഹായത്തോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ കണ്ടെത്തൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |