
ന്യൂഡൽഹി: പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ഡൽഹിയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഏഴ് പേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്‌തു. ഗാസിയാബാദിലെ ലോണി സ്വദേശികളായ അനസ് ത്യാഗി, യോഗി, പ്രധാൻ,സാബിർ, ഗാസിയാബാദ് ടെക്‌നോ സിറ്റിയിൽ താമസിക്കുന്ന ദീപക് അഗ്രോള, ജതൻ, പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ താമസിക്കുന്ന കരൺവീർ സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് അത്യാധുനിക സെമി-ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 41 ലൈവ് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തു.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്‌സാദ് ഭട്ടിയുടെയും കൂട്ടാളിയായ അജ്മൽ ഗുജ്ജാറിന്റെയും ശൃംഖലയുമായി ബന്ധമുണ്ടെന്ന് ഇവരിൽ നിന്ന് പിടിച്ച മൊബൈൽ ഫോണുകളിലെ ചാറ്റുകളിൽ നിന്ന് വ്യക്തമായി. ഇത്തരം മൊബൈൽ സന്ദേശങ്ങളിൽ ചിലത് കഴിഞ്ഞ മേയിൽ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഭീകരാക്രമണം നടത്താനും ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനും ലക്ഷ്യമിട്ട് സമൂഹമാദ്ധ്യമൾ വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്‌തത്. ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്നുകൾ എന്നിവ പാകിസ്ഥാനിൽ നിന്ന് പഞ്ചാബ് വഴി ഇന്ത്യയിലേക്ക് കടത്തി വരുമാനമുണ്ടാക്കാമെന്ന് വാഗ്‌ദാനം നൽകിയിരുന്നു.
ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും തിരക്കേറിയ സ്ഥലങ്ങൾ, പ്രധാന സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവയുടെ ഫോട്ടോകളും വീഡിയോകളും പാകിസ്ഥാനിലേക്ക് അയച്ചിരുന്നു. മതനേതാക്കളെയും ലക്ഷ്യമിട്ടതായി പൊലീസ് പറഞ്ഞു. ആയുധ-മയക്കുമരുന്ന് ഇടപാടിനായി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |