
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). വിഷയം ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്നലെ രാത്രിയോടെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുമെന്നാണ് വിവരം. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് എസ്.ഐ.ടി രണ്ടാം തവണയും സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സാമ്പത്തിക രേഖകളും ഭരണപരമായ നടപടിക്രമങ്ങളും പരിശോധിക്കാനാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ജൂലായ് 15ന് അവസാനിച്ചിരുന്നു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് ലക്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
അതേസമയം,എസ്.ഐ.ടി ജൂൺ 23ന് സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും അനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനേക്കുറിച്ച് ആലോചിക്കാൻ ബുധനാഴ്ച ട്രസ്റ്റ് യോഗം ചേരും. ഇടക്കാല റിപ്പോർട്ട് പ്രകാരമാണ് സംഭവത്തിൽ അയോദ്ധ്യ പൊലീസ് എഫ്.ഐ.ആർ ഇട്ടതും എട്ടു പ്രതികളെ അറസ്റ്റ് ചെയ്തതും. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി അടക്കമുള്ളവരുടെ രാജിയിലേക്കും റിപ്പോർട്ട് വഴി തുറന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |