മുംബയ്: അമിതവേഗതയിലെത്തിയ ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. കൻവർ യാത്രയുടെ ഭാഗമായി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് കുട്ടിയെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധവുമായി രംഗത്തെത്തിയ ജനക്കൂട്ടം ലോറി കത്തിച്ചു.
ജൽഗാവിലെ മമുറാബാദ് റോഡിൽ പ്രജാനഗറിന് സമീപമാണ് അപകടമുണ്ടായത്. കൻവർ യാത്രയുടെ ഭാഗമായി നിരവധി പേർ എത്തുന്ന ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുട്ടിയെ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ റോഡിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. രോഷാകുലരായ നാട്ടുകാർ കുട്ടിയുടെ മൃതദേഹം റോഡിൽ വച്ച് പ്രതിഷേധിക്കുകയും ലോറിയ്ക്ക് തീയിടുകയും ചെയ്തു. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനയും എത്തി. അപകടത്തിൽ ലോറി ഡ്രൈവർക്കും നിസാര പരിക്കേറ്റു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചികിത്സയ്ക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ഡ്രൈവറെ ആശുപത്രിയിൽ നിന്ന് ഉടൻ സ്ഥലത്തെത്തിച്ച് തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തി. സ്ഥിതിഗതികൾ രൂക്ഷമായതോടെ ലോറി കത്തിക്കൊണ്ടിരിക്കെ തീ അണയ്ക്കാൻ ശ്രമിച്ച അഗ്നിരക്ഷാസേനയെയും പൊലീസിനെയും ജനക്കൂട്ടം തടഞ്ഞതായാണ് വിവരം. തുടർന്ന് കൂടുതൽ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധവും സംഘർഷവും കാരണം മമുറാബാദ് റോഡിലെ ഗതാഗതവും തടസപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.
An eight-year-old boy was killed by a speeding lorry in Jalgaon, Maharashtra, prompting a violent public protest. Locals set the lorry ablaze and obstructed emergency services, demanding the driver. Police reinforcements were deployed to the Mamurabad Road area to control the volatile situation and clear traffic, as tensions remain high.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |