ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയിലും എൻടിഎയ്‌ക്ക് പിഴവ്. ഫിസിക്‌സ് ചോദ്യങ്ങളിലാണ് രണ്ട് പിഴവുകൾ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഈ രണ്ട് ഉത്തരങ്ങളും മൂല്യനിർണയത്തിൽ പരിഗണിക്കും.
അതേസമയം, ജൂൺ 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ഫലം ജൂലായ് 20ഓടെ പ്രസിദ്ധീകരിച്ചേക്കും. മേയ് മൂന്നിന് നടന്ന പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി വീണ്ടും നടത്തേണ്ടിവന്നെങ്കിലും യഥാസമയം ഫലം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് എൻടിഎ. സാധാരണയായി പരീക്ഷ കഴിഞ്ഞ് 45 ദിവസത്തിനകമാണ് ഫലം വരുന്നത്. അതുപ്രകാരമാണെങ്കിൽ പുനഃപരീക്ഷയുടെ ഫലം ഓഗസ്റ്റ് അഞ്ച് വരെ നീളേണ്ടതാണ്. എന്നാൽ, റദ്ദാക്കിയ പരീക്ഷ നടന്ന മേയ് മൂന്ന് മുതൽ തന്നെ കണക്കാക്കി ഫലം പ്രഖ്യാപിക്കാനാണ് പരീക്ഷാനടത്തിപ്പുക്കാരായ എൻടിഎയുടെ ശ്രമം.
ആദ്യപരീക്ഷ പ്രകാരമാണെങ്കിൽ ജൂലായ് 18ന് ഫലം വരണം. അതിനോടടുത്ത ദിവസങ്ങളിൽത്തന്നെ ഫലം പ്രഖ്യാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് മൂല്യനിർണയം പുരോഗമിക്കുന്നത്. എംബിബിഎസ് പ്രവേശന നടപടികളെ ബാധിക്കാതിരിക്കാൻ കൂടിയാണിത്. റദ്ദാക്കിയ പുനഃപരീക്ഷ 37 ദിവസം കൊണ്ടാണ് നടത്തിയത്. ഫലം വന്നയുടൻ അഖിലേന്ത്യാ ക്വാട്ടയിലെ 15 ശതമാനം സീറ്റുകൾ നികത്താനുള്ള കൗൺസലിംഗ് ഷെഡ്യൂൾ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പുറത്തുവിടും. 85 ശതമാനം ക്വാട്ടയിലെ പ്രവേശനത്തിന്റെ കൗൺസലിംഗ് ഷെഡ്യൂൾ അതത് സംസ്ഥാനവും തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |