SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.45 AM IST

കൊച്ചിയിൽ കുതിച്ചുയർന്ന് ഇന്ത്യ

india-football

കൊച്ചി: കൊച്ചിയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ ഹോംഗ്കോംഗിനെതിരെ 2-1ന്റെ വിജയം നേടി ഇന്ത്യ. പരാജയപ്പെടുത്തി. ഇതോടെ യോഗ്യത നേടിയില്ലെങ്കിലും ഒരു ജയത്തോടെ തലയുയർത്തി മടങ്ങാൻ ഇന്ത്യയ്ക്കായി. യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ അവസാനമത്സരമായിരുന്നു ഇത്. പൗരത്വം മാറി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മുൻ ഓസ്ട്രേലിയൻ താരം റയാൻ വില്യംസും ആകാശ് മിശ്രയും നേടിയ ഗോളുകൾക്കാ യിരുന്നു ഇന്ത്യൻ വിജയം.നാലാം മിനിട്ടിലായിരുന്നു റയാന്റെ ഗോൾ.50-ാം മിനിട്ടിൽ ആകാശ് ഇന്ത്യൻ കുപ്പായത്തിലെ തന്റെ ആദ്യ ഗോൾ നേടി. 65-ാം മിനിട്ടിൽ എവർട്ടൺ കാമാർഗോയാണ് ഹോംഗ്കോംഗിന്റെ ആശ്വാസഗോൾ നേടിയത്.

തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യ നാലാം മിനിട്ടിൽ ഹോംഗ്കോംഗിന്റെ വലകുലുക്കുകയും ചെയ്തു, വലതുഭാഗത്തുനിന്ന് അഭിഷേക് സിംഗ് നൽകിയ പന്തുമായി ഹോംഗ്കോംഗ് പ്രതിരോധനിരയെ കബളിപ്പിച്ച് ബോക്സിലേക്ക് കുതിച്ച മൻവീറിന്റെ ക്രോസിൽ നിന്നായിരുന്നു റയാന്റെ അരങ്ങേറ്റ ഗോൾ. തിരിച്ചടിക്ക് ഹോംഗ്കോംഗ് കച്ചകെട്ടിയെങ്കിലും സന്ദേശ് ജിംഗാനും ആകാശ് ശർമ്മയും രാഹുൽ ബേക്കെയും അൻവർ അലിയും നിരന്ന പ്രതിരോധക്കോട്ട പൊളിക്കാൻ അവർക്കായില്ല. ഇടയ്ക്കിടയ്ക്ക് ഇന്ത്യ ഹോംഗ്കോംഗിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. നീക്കങ്ങളൊന്നും ലക്ഷ്യത്തിലേക്ക് എത്തിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആകാശ് മിശ്രയിലൂടെ ഇന്ത്യ ഗോൾ നില രണ്ടാക്കി. രാഹുൽ ബേക്കെയുടെ ലോംഗ് ത്രോ ഹെഡ് ചെയ്ത് തട്ടിത്തെറിപ്പിച്ചെങ്കിലും അപകടം ഒഴിഞ്ഞില്ല. പന്ത് ആകാശിന്റെ മുന്നിലെത്തി. തട്ടിയകറ്റുന്നതിന് മുമ്പ് പന്തിൽ ഉശിരൻ ഷോട്ട്. ഇടതുമൂലയിലേക്ക് പന്ത് പാഞ്ഞുകയറി. ഗ്യാലറിയിൽ ആർപ്പുവിളി. 65ാം മിനിട്ടിലെ അപ്രതീക്ഷിത തിരിച്ചടിയിൽ ബ്ലൂ ടൈഗേഴ്സ് ഞെട്ടി.എവർട്ടൻ കാമാർഗോ പ്രതിരോധതാരളെ മറികടന്ന് തൊടുത്ത പന്ത് ഗുർപ്രീതിന് തടയാനായില്ല.70ാം മിനിറ്റിൽ മലയാളി താരം ആഷിക് കുരുണിയൻ പകരക്കാരനായി കളത്തിലിറങ്ങി. ഇതോടെ ഇന്ത്യയുടെ മുന്നേറ്റത്തിന് വേഗം കൂടി. ആഷിക്കിന്റെ ഉശിരൻ അടികൾ പക്ഷേ ലക്ഷ്യം തെറ്റിപ്പറന്നു. സ്കോർ ഉയർത്തി സമനില പിടിക്കാനുള്ള ഹോംഗ്കോംഗ് ശ്രമങ്ങൾ തുടർന്നു. 87ാം മിനിട്ടിൽ നായകൻ രക്ഷകനായി. ടാർജറ്റിലേക്കുള്ള മിന്നൽ ഷോട്ട് ഗുർപ്രീത് കൈയിലൊതുക്കി. ഇതോടെ ഹോംഗ്കോംഗിന്റെ പ്രതീക്ഷയറ്റു. 89-ാം മിനിട്ടിൽ മറ്റൊരു മലയാളി താരമായ ബിജോയ് വ‌ർഗീസും പകരക്കാരനായി ഇറങ്ങിയതോടെ ഗ്യാലറി ഇളകിമറിഞ്ഞു. ലക്ഷ്യം ഉയർത്താനുള്ള ഇന്ത്യൻ ശ്രമങ്ങളും പിന്നീട് ഫലം കണ്ടില്ല.

റയാൻ വില്യംസ് ഇന്ത്യക്കായി അരങ്ങേറിയ മത്സരത്തിൽ മലയാളി താരങ്ങൾക്ക് ആദ്യ ഇലവനിൽ ഖാലിദ് ജമാൽ ഇടംനിൽകിയില്ല.ഗുർപ്രീത് സിംഗ് സന്ധുവിനായിരുന്നു നായകന്റെയും ഗോൾകീപ്പറുടെയും ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, INDIA FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360