SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ഇറാന്റെ യുദ്ധക്കപ്പൽ കൊച്ചിയിൽ തുടരവേ, ഇന്ത്യയോട് പ്രകോപനം

pic

ന്യൂഡൽഹി: ഇന്ത്യയിൽ അഭയം തേടിയ ഇറാന്റെ ഐറിസ് ലവാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ തുടരുന്നതിനിടെയാണ് ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ജഗ് അർണവ്,​ സാൻമർ ഹെറാൾഡ് എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെ റെവല്യൂഷണറി ഗാർഡ് വെടിവയ്പ് നടത്തിയത്.

ഐറിസ് ലവാനിലെ 183 ജീവനക്കാരിൽ 120 പേരെ ഇറാനിലേക്ക് മടക്കി അയച്ചിരുന്നു. കഴിഞ്ഞ മാസം ഇറാന്റെ ഐറിസ് ദേന യുദ്ധക്കപ്പലിനെ ശ്രീലങ്കയ്ക്ക് സമീപത്ത് വച്ച് യു.എസ് അന്തർവാഹിനി ടോർപിഡോ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണ് ലവാൻ ഇന്ത്യയിൽ അഭയം തേടിയത്.

ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതോടെ വെള്ളിയാഴ്ച ഇറാൻ ഹോർമുസ് തുറന്നിരുന്നു. എന്നാൽ ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് ഉപരോധം തുടർന്നതോടെ തൊട്ടടുത്ത ദിവസം വീണ്ടും അടയ്ക്കുകയായിരുന്നു. ഹോർമുസിൽ സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തത് ഗുരുതര വെടിനിറുത്തൽ ലംഘനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി.

 വീണ്ടും ചർച്ച,​ അലസിയാൽ

ഇറാനെ തകർക്കും: ട്രംപ്


ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയ്ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘം ഇന്ന് വൈകിട്ട് പാകിസ്ഥാനിലെ ഇസ്ലാമാബാദിലെത്തും. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫിന്റെ നേതൃത്വത്തിലെ ഇറാൻ സംഘം നാളെ എത്തുമെന്നാണ് വിവരം. ഇറാൻ-യു.എസ് താത്കാലിക വെടിനിറുത്തലിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. വെടിനിറുത്തൽ നീട്ടാൻ സാദ്ധ്യതയുണ്ട്.

കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാനെ തകർത്തെറിയുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന യു.എസ് ആവശ്യം ഇറാൻ തള്ളിയതിനാൽ ഈ മാസം 11ന് ഇസ്ലാമാബാദിൽ നടന്ന ആദ്യ റൗണ്ട് ചർച്ച പരാജയപ്പെട്ടിരുന്നു.

 ``യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുരോഗതിയുണ്ട്. എന്നാൽ അന്തിമ കരാറിൽ നിന്ന് വിദൂരമാണ്. ഹോർമുസിന്റെ നിയന്ത്രണം ഞങ്ങൾക്കാണ്.``

- മുഹമ്മദ് ബാഗേർ ഖാലിബാഫ്,​

പാർലമെന്റ് സ്പീക്കർ,​ ഇറാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360