
ടെഹ്റാൻ: ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ വീണ്ടും സമാധാന കരാറിന്റെ വക്കിലെത്തി ഇറാനും യു.എസും. യുദ്ധം അവസാനിപ്പിക്കാനുള്ള 14 - ഇന ഇടക്കാല കരാറിൽ ഇരുകൂട്ടരും ഏറെക്കുറെ ധാരണയിലെത്തിയെന്നാണ് സൂചന. നാളെ ജനീവയിലോ മറ്റോ വച്ച് ഒപ്പിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്. നിജസ്ഥിതി ഇന്ന് അറിയാം. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെയും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫിന്റെയും സാന്നിദ്ധ്യത്തിലാകും ഒപ്പിടലെന്നും റിപ്പോർട്ടുണ്ട്.
കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി അംഗീകരിച്ചെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ വ്യക്തത വരുത്താൻ ഇറാൻ തയ്യാറായിട്ടില്ല.
കരാറിലെ വ്യവസ്ഥകളിൽ ഇറാൻ സർക്കാരും സൈനിക നേതൃത്വവും തമ്മിൽ ഭിന്നത നിലനിൽക്കുന്നതായും സൂചനയുണ്ട്. ഇതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യക്കപ്പലുകളെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഇറാനിയൻ ഡ്രോണുകളെ യു.എസ് തകർത്തു. കഴിഞ്ഞ രാത്രി ഇന്ത്യൻ കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ശ്രമിച്ചെന്ന് ട്രംപ് തെളിവുകളില്ലാതെ അവകാശപ്പെട്ടു.
# സ്വീകാര്യമായത്
മുൻചർച്ചകളിൽ പരാജയപ്പെട്ട ഇടക്കാല കരാറിൽ ഭേദഗതി വരുത്തിയാണ് ഇപ്പോൾ പരിഗണിക്കുന്നത്
ഹോർമുസ് 30 ദിവസത്തിനുള്ളിൽ തുറക്കണം, ആണവ വിഷയത്തിൽ 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നീ വ്യവസ്ഥകൾ നിലനിറുത്തി
ലെബനനിലെ ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കും, ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികളുടെ ഒരുഭാഗം യു.എസ് വിട്ടുനൽകും തുടങ്ങിയ വ്യവസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്
# തടസങ്ങൾ ബാക്കി
ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കാനോ ഹോർമുസിന് മേലുള്ള നിയന്ത്രണം അവസാനിപ്പിക്കാനോ ഇറാൻ തയ്യാല്ല. അവസാന നിമിഷം ബദൽ നിർദ്ദേശം ഇറാൻ മുന്നോട്ടുവയ്ക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല. ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകം. ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കണമെന്നാണ് യു.എസിന്റെ സഖ്യ കക്ഷിയായ ഇസ്രയേലിന്റെ ആവശ്യം.
``കരാർ ഉടൻ ഒപ്പിടും. ഹോർമുസ് തുറക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച ഒത്തുതീർപ്പിലെത്തി.``
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |